ഇന്ത്യന്‍ ടീമില്‍ അച്ചടക്ക നടപടി, രണ്ട് സൂപ്പര്‍ താരങ്ങളെ പുറത്താക്കി, ടി20 ലോകകപ്പില്‍ ഉള്‍പ്പെടുത്തിയേക്കില്ല

ജനുവരി 11ന് മൊഹാലിയില്‍ ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ടീമില്‍നിന്ന് ശ്രേയസ് അയ്യരെയും ഇഷാന്‍ കിഷനെയും ഇന്ത്യ ഒഴിവാക്കിയിരുന്നു. ടി20 ലോകകപ്പില്‍ ഇവര്‍ ടീമിനെ പ്രതിനിധീകരിക്കുമെന്ന് ഉറപ്പായതിനാല്‍ അവരെ ഒഴിവാക്കിയ തീരുമാനം അതിശയിപ്പിക്കുന്നതായിരുന്നു. അച്ചടക്ക പ്രശ്നങ്ങളെ തുടര്‍ന്നാണ് അയ്യരെയും കിഷനെയും ഒഴിവാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം.

മാനസിക ക്ഷീണം ചൂണ്ടിക്കാട്ടി ഇഷാന്‍ കിഷന്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. അതേസമയം പ്രോട്ടീസിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ നാല് ഇന്നിംഗ്സുകളില്‍ നിന്ന് 41 റണ്‍സ് നേടിയാണ് ശ്രേയസ് അയ്യര്‍ക്ക് സാധിച്ചത്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് വിട്ടുനിന്നതിന് ശേഷം ഇഷാന്‍ എംഎസ് ധോണിക്കൊപ്പം ദുബായില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുത്തതില്‍ സെലക്ടര്‍മാര്‍ അതൃപ്തി പ്രകടിപ്പിച്ചു. ഒരു ജനപ്രിയ ടിവി ഷോയിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ആ പശ്ചാത്തലത്തില്‍ വെസ്റ്റ് ഇന്‍ഡീസിലെയും യുഎസിലെയും ലോകകപ്പില്‍ നിന്ന് സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ ഒഴിവാക്കാനാണ് സാധ്യത.

ദക്ഷിണാഫ്രിക്കയില്‍ ദയനീയമായി പരാജയപ്പെട്ട ശ്രേയസ് അയ്യര്‍ രഞ്ജി ട്രോഫിയില്‍ കളിക്കണമെന്ന് സെലക്ഷന്‍ കമ്മിറ്റി ആഗ്രഹിച്ചുവെങ്കിലും നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയും അവധി ആവശ്യപ്പെടുകയും ചെയ്തു. അതിനാല്‍ അഫ്ഗാനിസ്ഥാന്‍ പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. തുടര്‍ന്ന് അയ്യര്‍ ജനുവരി 12 മുതല്‍ ആന്ധ്രാപ്രദേശിനെതിരായ മുംബൈയുടെ രഞ്ജി ട്രോഫി മത്സരത്തില്‍ തന്നെത്തന്നെ ലഭ്യമാക്കി.

ടെസ്റ്റ് ക്രിക്കറ്റോ ഫസ്റ്റ് ക്ലാസ് മത്സരങ്ങളോ കളിക്കാന്‍ വിസമ്മതിച്ചാല്‍ താരങ്ങള്‍ക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചിരിക്കുന്നത്.