ഓസീസിനെ തകര്‍ക്കാന്‍ ബി.സി.സി.ഐയുടെ സ്‌പെഷ്യല്‍ പ്ലാന്‍; താരങ്ങള്‍ക്ക് ഇതിനോടകം അറിയിപ്പ് എത്തി

ഇന്ത്യ-ഓസീസ് നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര അടുത്തമാസം 9ന് ആരംഭിക്കും. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഈ പരമ്പര എന്നതിനാല്‍ ഇന്ത്യയ്ക്കിത് ഏറെ നിര്‍ണായകമാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായ ഇന്ത്യയുടെ അവസാനത്തെ പരമ്പര കൂടിയാണിത് എന്നതിനാല്‍ ഫൈനല്‍ പ്രവേശനത്തിന് ഇന്ത്യയ്ക്ക് ഓസീസിനെ കീഴടക്കിയേ തീരൂ. അതിനാല്‍ തന്നെ ടീമിനെ ശക്തിപ്പെടുത്താന്‍ സ്‌പെഷ്യല്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുകയാണ് ബിസിസിഐ.

അഞ്ചു ദിവസം നീളുന്ന പ്രത്യേക പരിശീലന സെഷന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി ഒരുക്കാനൊരുങ്ങിുകയാണ് ബിസിസിഐ. ഇതിനായി ഫെബ്രുവരി രണ്ടിന് (വ്യാഴം) രോഹിത് ശര്‍മയോടും കളിക്കാരോടും നാഗ്പൂരില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. ഒന്നാം ടെസ്റ്റിന്റെ വേദിയായ വിദര്‍ഭയിലെ വിസിഎ ഗ്രൗണ്ടില്‍ പ്രത്യേക സജ്ജീകരണങ്ങളാണ് ബിസിസിഐ ഇതിനായി ഒരുക്കുന്നത്.

ഇന്ത്യന്‍ ടീം മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡിനു കീഴിലായിരിക്കും ക്യാംപെന്നു മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യല്‍ അറിയിച്ചു. പരമ്പരയ്ക്കു മുമ്പ് രോഹിത് ശര്‍മയും ടെസ്റ്റ് താങ്ങളും നാഗ്പൂരില്‍ ഒത്തുചേരും. ഇവിടെ രാഹുലിന്റെ മേല്‍നോട്ടത്തിലായിരിക്കും ടീം തയ്യാറെടുക്കുക.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ചേതേശ്വര്‍ പുജാര, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ്. ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനാട്കട്ട്.