തോറ്റു പോയെങ്കിലും കൈവിടത്തില്ല, ദ്രാവിഡിന്റെയും കോച്ചിംഗ് സ്റ്റാഫിന്റെയും കരാര്‍ നീട്ടി ബിസിസിഐ

ഇന്ത്യന്‍ ടീം പരിശീകന്‍ രാഹുല്‍ ദ്രാവിഡിന്റെയും സപ്പോര്‍ട്ട് സ്റ്റാഫിനുമുള്ള കരാര്‍ നീട്ടിയതായി പ്രഖ്യാപിച്ചു ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). അടുത്തിടെ സമാപിച്ച ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ദ്രാവിഡിന്റെ കരാര്‍ കാലാവധി അവസാനിച്ചിരുന്നു. തുടര്‍ന്ന് ദ്രാവിഡുമായി ചര്‍ച്ച നടത്തുകയും കാലാവധി തുടരാന്‍ ഏകകണ്ഠമായി സമ്മതിക്കുകയും ചെയ്യുകയായിരുന്നു.

ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുക്കുന്നതില്‍ ദ്രാവിഡിന്റെ പ്രധാന പങ്ക് ബോര്‍ഡ് അംഗീകരിക്കുകയും അദ്ദേഹത്തിന്റെ അസാധാരണമായ പ്രൊഫഷണലിസത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു. എന്‍സിഎയുടെ തലവനായും സ്റ്റാന്‍ഡ്-ഇന്‍ ഹെഡ് കോച്ചായും മാതൃകാപരമായ റോളുകള്‍ നിര്‍വ്വഹിക്കുന്ന വിവിഎസ് ലക്ഷ്മണെ ബോര്‍ഡ് അഭിനന്ദിച്ചു.

ദ്രാവിഡിന്റെ കരാര്‍ എത്ര നാളെത്തേക്കാണ് നീട്ടി നല്‍കിയിരിക്കുന്നത് എന്ന് വ്യക്തല്ല. എന്നിരുന്നാലും വരുന്ന ടി20 ലോകകപ്പ് വരെ പുതിയ കരാര്‍ വാഗ്ദാനം ചെയ്തെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലുമായാണ് ടി20 ലോകകപ്പ് നടക്കുക.

അടുത്ത മാസം നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ദ്രാവിഡ് പരിശീലകനായി ഇന്ത്യന്‍ ടീമിനൊപ്പമുണ്ടാകും. ഡിസംബര്‍ ആറിനാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി തിരിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുന്നത്. ഡിസംബര്‍ 10, 12, 14 തിയതികളിലാണ് മത്സരങ്ങള്‍.