ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനത്തിന് ദക്ഷിണാഫ്രിക്കൻ താരം കഗിസോ റബാഡയെ പുകഴ്ത്തി മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ രണ്ടിന്നിങ്സിൽ നിന്നായി ഒമ്പത് വിക്കറ്റുകളാണ് റബാഡ വീഴ്ത്തിയത്. ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നേടിയ റബാഡ രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് വീഴ്ത്തി മിന്നും പ്രകടനം ആവർത്തിക്കുകയായിരുന്നു. ഫൈനലിൽ അഞ്ച് വിക്കറ്റിന് ഓസ്ട്രേലിയയെ തോൽപ്പിച്ചാണ് ദക്ഷിണാഫ്രിക്ക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത്.
ലോകോത്തര ബോളറെന്നാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പ്രകടനത്തിന് പിന്നാലെ റബാഡയെ മൈക്കൽ വോൺ വിശേഷിപ്പിച്ചത്. നമ്പർ 1 ടെസ്റ്റ് ബോളറായ ജസ്പ്രീത് ബുംറയ്ക്ക് മാത്രം പിന്നിലാണ് റബാഡയെന്നും വോൺ പറഞ്ഞു. “നമ്മളെല്ലാം മനസിൽ വയ്ക്കേണ്ട ഒരു കാര്യം എന്താണെന്നുവച്ചാൽ ദക്ഷിണാഫ്രിക്കയ്ക്ക് കഗിസോ റബാഡ ഉണ്ടെന്നതാണ്. അദ്ദേഹം ഓസ്ട്രേലിയൻ ടീമിന്റെ ബലഹീനതകളെ ക്രൂരമായി മുതലെടുത്ത ഒരു ലോകോത്തര ബോളറാണ്.
Read more
പാറ്റ് കമ്മിൻസിനൊപ്പം ബുംറയ്ക്ക് തൊട്ടുപിന്നാലെ ലോകത്തിലെ എറ്റവും മികച്ച ബോളർമാരുടെ പട്ടികയിൽ ഞാൻ റബാഡയെ ഉൾപ്പെടുത്തും. ഇംഗ്ലണ്ട് ടീമിൽ ഈ ലിസ്റ്റിൽ ഉൾപ്പെടുന്ന ആരും ഇല്ല”, മൈക്കൽ വോൺ കൂട്ടിച്ചേർത്തു. ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് കഗിസോ റബാഡ. 30കാരനായ താരം 71 ടെസ്റ്റുകളിൽ നിന്നായി 336 വിക്കറ്റുകളാണ് വീഴ്ത്തിയത്. 17 തവണയാണ് റബാഡ ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുളളത്.