ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളുടെ കരിയർ ബിസിസിഐ നശിപ്പിച്ചുവെന്ന ആരോപണവുമായി മുൻ താരവും യുവരാജ് സിങിന്റെ പിതാവുമായ യോഗ്രാജ് സിങ്. 2011ലെ ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം ആ സമയത്ത് ക്രിക്കറ്റിൽ നിറഞ്ഞുനിന്ന ഏഴ് താരങ്ങളുടെ കരിയർ ബിസിസിഐ തുലച്ചുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. “ബിസിസിഐയുടെ മുൻ സെലക്ടർമാർ ഏഴ് പേരുടെ കരിയറാണ് നശിപ്പിച്ചത്. രാഹുൽ ദ്രാവിഡ്. വിവിഎസ് ലക്ഷ്മൺ, യുവരാജ് സിങ്, മുഹമ്മദ് കൈഫ്, ഹർഭജൻ സിങ്, സഹീർ ഖാൻ, ഗൗതം ഗംഭീർ എന്നിവരുടെ കരിയർ ബിസിസിഐ ഇല്ലാതാക്കിയെന്ന്” യോഗ് രാജ് സിങ് ആരോപിച്ചു.
“2011ന് ശേഷം ഈ താരങ്ങളെ ബിസിസിഐ ക്രിക്കറ്റിൽ നിന്നും പിന്തിരിപ്പിക്കുകയാണ് ചെയ്തത്. ഏകദിന ലോകകപ്പ് കിരീടനേട്ടത്തിന് ശേഷം ഇന്ത്യൻ ടീമിനെ ബിസിസിഐ നശിപ്പിച്ചു. അതുകൊണ്ടാണ് ടീം ഇപ്പോഴും ബുദ്ധിമുട്ടുന്നത്”, യോഗ്രാജ് സിങ് പറഞ്ഞു. എംഎസ് ധോണിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കാൻ ബിസിസിഐ ശ്രമിച്ചതിനെ കുറിച്ചും യോഗ്രാജ് സിങ് വെളിപ്പെടുത്തി. “അഞ്ച് പരമ്പരകൾ ധോണി ക്യാപ്റ്റനായിരിക്കെ ഇന്ത്യ തോറ്റിരുന്നു. ഇതിന് ശേഷം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ധോണിയെ പുറത്താക്കാൻ ബിസിസിഐ ശ്രമിച്ചു.
Read more
ധോണിക്ക് പകരം ബിസിസിഐ സെലക്ടർ ആയിരുന്ന മൊഹിന്ദർ അമർനാഥിനെ ക്യാപ്റ്റനാക്കാനായിരുന്നു ശ്രമിച്ചിരുന്നത്. പക്ഷേ അത് ചെയ്യേണ്ട രീതി അങ്ങനെയായിരുന്നില്ല, യോഗ്രാജ് സിങ് കൂട്ടിച്ചേർത്തു 2014 ൽ ടെസ്റ്റിൽ നിന്നും വിരമിക്കുന്നതുവരെ ധോണിയായിരുന്നു ആ ഫോർമാറ്റിൽ ഇന്ത്യയുടെ ക്യാപ്റ്റൻ. മറ്റ് ചെറിയ ഫോർമാറ്റുകളിൽ ക്യാപ്റ്റനെന്ന നിലയിൽ ധോണി തുടർന്നു. 2017 ജനുവരി വരെ ധോണി ക്യാപ്റ്റൻ സ്ഥാനത്ത് ഉണ്ടായിരുന്നു. പിന്നീട് ബാറ്റൺ വിരാട് കോഹ്ലിക്ക് കൈമാറി.