'മഹാത്മാഗാന്ധിയുള്ള കാലം മുതൽ കോൺഗ്രസ് പലസ്തിൻ ജനതയ്ക്ക് പിന്തുണ നൽകുന്നു, അവസാന നിമിഷം എന്തെങ്കിലും പറഞ്ഞ് വോട്ട് മറിക്കനാണ് മുഖ്യമന്ത്രി നോക്കുന്നത്'; കെ സി വേണുഗോപാൽ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്ത്. അവസാന നിമിഷം എന്തെങ്കിലും പറഞ്ഞ് വോട്ട് മറിക്കനാണ് മുഖ്യമന്ത്രി നോക്കുന്നതെന്ന് കുറ്റപ്പെടുത്തിയ കെ സി വേണുഗോപാൽ മഹാത്മാഗാന്ധിയുള്ള കാലം മുതൽ കോൺഗ്രസ് പലസ്തിൻ ജനതയ്ക്ക് പിന്തുണ നൽകുന്നുവെന്നും കൂട്ടിച്ചേർത്തു.

ഇന്നലെ മുഖ്യമന്ത്രി പലസ്തിനെ കുറിച്ച് പറഞ്ഞു. 2022ലെ മുഖ്യമന്ത്രിയുടെ ഒരു ട്വീറ്റ് കണ്ടു. 2022ൽ മുഖ്യമന്ത്രി ഇസ്രായേൽ കോൺസലേറ്റ് ജനറലിനെ കണ്ടു. ഇസ്രായേലുമായി സഹകരിക്കുന്നതിൽ സന്തോഷമെന്നാണ് കൂടിക്കാഴ്ച്ചക്ക് ശേഷം മുഖ്യമന്ത്രി പ്രതികരിച്ചതെന്നും കെ സി വേണുഗോപാൽ വിമർശിച്ചു. അതേസമയം നിലമ്പൂരിൽ യുഡിഎഫ് വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. സർക്കാരിനെതിരെ ജനവികാരം കൂടുതലാണെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

പലസ്തിൻ ജനതയുടെ മോചനത്തിന് വേണ്ടി മഹാത്മാഗാന്ധിയുള്ള കാലം മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് പ്രഖ്യാപിത നിലപാടുണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു. അത് തിരഞ്ഞെടുപ്പ് കാലത്ത് ഉണ്ടാകുന്ന നിലപാട് അല്ല. 10 വോട്ട് കിട്ടാൻ വേണ്ടിയുള്ള നിലപാട് അല്ല. എഐസിസി സമ്മേളനങ്ങളിൽ പലസ്തീന് വേണ്ടി ഒരു വാചകമില്ലാത്ത പ്രമേയവും പാസാക്കിയിട്ടില്ല. പ്രിയങ്കഗാന്ധിയും ശക്തമായി രംഗത്ത് വന്നുവെന്നും പാർലമെന്റിൽ ബാഗും തൂക്കിയാണ് വന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Read more