അക്ഷര്‍ പട്ടേലിന് ഒരു വീക്ക്‌നെസ് ഉണ്ടായിരുന്നു; വെളിപ്പെടുത്തി റിക്കി പോണ്ടിംഗ്

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മിന്നും പ്രകടനം കൊണ്ട് തന്റെ ഗ്രാഫ് ഉയര്‍ത്തിയിരിക്കുകയാണ് അക്‌സര്‍ പട്ടേല്‍. ബോളിംഗില്‍ അല്ലെങ്കില്‍ ബാറ്റിംഗില്‍ താരം ടീമിന് ഏറെ പ്രയോജനപ്പെടുന്നു എന്നതാണ് വസ്തുത. ഇപ്പോഴിതാ അക്ഷറിനു ബാറ്റിംഗില്‍ ഒരു പ്രധാന വീക്ക്നെസുണ്ടായിരുന്നുവെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഓസ്ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗ്. ഐപിഎല്ലില്‍ അക്ഷര്‍ ഉള്‍പ്പെട്ട ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പ്രധാന പരിശീലകന്‍ കൂടിയാണ് പോണ്ടിംഗ്.

അക്ഷര്‍ പട്ടേലിനു എന്തെങ്കിലുമൊരു വീക്ക്നെസ് ഉണ്ടായിരുന്നെങ്കില്‍ അതു ദേഹത്തേക്കു വരുന്ന ഷോര്‍ട്ട് ബോളുകളായിരുന്നു. ഇതിനുള്ള പ്രധാന കാരണം അദ്ദേഹം ഓഫ്സൈഡിലേക്കായിരുന്നു കൂടുതലും ഷോട്ടുകള്‍ കളിച്ചിരുന്നത് എന്നതായിരുന്നു. ലെഗ് സൈഡിലേക്കു അധികം ഷോട്ടുകളില്ലായിരുന്നു. ഇതു കാരണം ഇത്തരത്തിലുള്ള ഷോര്‍ട്ട് ബോളുകള്‍ നേരിടുന്നതില്‍ വിഷമിക്കുകയും ചെയ്തു.

ഇതു മറികടക്കാന്‍ അക്ഷറിനെ ക്യാപ്പിറ്റല്‍സില്‍ വെച്ച് ഞങ്ങള്‍ സഹായിക്കുകയായിരുന്നു. തോള്‍ കുറേക്കൂടി തുറന്നു നില്‍ക്കുന്ന തരത്തില്‍ ബാറ്റ് ചെയ്യാന്‍ താരത്തെ ഉപദേശിക്കുകയും ചെയ്തു. ഇതു ഈ തരത്തിലുള്ള ഷോര്‍ട്ട് ബോളുകളെ കൂടുതല്‍ മികച്ച രീതിയില്‍ നേരിടാന്‍ അക്ഷറിനെ സഹായിച്ചു.

അക്ഷറിന്റെ കവര്‍ ഡ്രൈവും കട്ട് ഷോട്ടുകളും വളരെ മികച്ചവയാണ്. ബാറ്റിങില്‍ ചില കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ അദ്ദേഹത്തെ സഹായിച്ചു. കാരണം പ്രവര്‍ത്തിക്കാന്‍ വളരെ എളുപ്പമുള്ള ചെറുപ്പക്കാരനാണ് അക്ഷര്‍. തീര്‍ച്ചയായും വളരെയധികം കഴിവുള്ള താരമാണ് അദ്ദേഹം. വളരെ വേഗത്തില്‍ കാര്യങ്ങള്‍ പഠിച്ചെടുക്കുകയും ചെയ്യും- പോണ്ടിംഗ് പറഞ്ഞു.