ജയ് ഷായോട് കയര്‍ത്ത് നജാം സേത്തി, ഇന്ത്യയിലേക്ക് ലോക കപ്പ് കളിക്കാന്‍ വരില്ലെന്ന് ഭീഷണി; ആ വിരട്ടല്‍ കൈയില്‍ വെച്ചാൽ മതിയെന്ന് ബി.സി.സി.ഐ

പാകിസ്ഥാന്‍ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനമെടുക്കാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എ.സി.സി) വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തില്‍ എ.സി.സി ചെയര്‍മാന്‍ ജയ് ഷായും പാക് ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) ചെയര്‍മാന്‍ നജാം സേത്തിയും തമ്മിള്‍ കൊമ്പുകോര്‍ത്തെന്ന് റിപ്പോര്‍ട്ടുകള്‍. നജാം സേത്തി ജയ് ഷായോട് ചര്‍ച്ചയ്ക്കിടെ തട്ടിക്കയറിയെന്നാണ് റിപ്പോര്‍ട്ട്.

യോഗത്തില്‍ അമര്‍ഷം ആളിക്കത്തി. ലോകകപ്പിനായി പാകിസ്ഥാന്‍ ടീം ഇന്ത്യയിലേക്ക് വരില്ലെന്ന് നജാം സേത്തി ജയ് ഷായോട് കയര്‍ത്തു പറഞ്ഞു. ഐസിസിയെയും എസിസിയെയും ഇവിടെ കൂട്ടിക്കലര്‍ത്തരുതെന്ന് ജയ് ഷാ ഇതിന് മറുപടിയായി പറഞ്ഞു. പാകിസ്ഥാന്‍ പര്യടനത്തിന് തങ്ങളുടെ സര്‍ക്കാരിന്റെ അനുമതിയില്ലെന്നാണ് ബിസിസിഐ പറഞ്ഞത്.

2023ലെ ഏഷ്യാ കപ്പ് വേദി സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത മാസം ചേരുന്ന എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തില്‍ ഉണ്ടാകുമെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാല്‍ പ്രശ്‌നത്തില്‍ ഇതിനകം തീരുമാനമായെന്നും ടൂര്‍ണമെന്റ് പാകിസ്ഥാനില്‍ നിന്ന് മാറ്റുമെന്ന് തന്നെയാണ് അറിയുന്നത്. യുഎഇയാവും പുതിയ വേദി.

ടൂര്‍ണമെന്റ് 100% പാകിസ്ഥാനില്‍ നിന്ന് പുറത്തുപോകും. എല്ലാ എസിസി അംഗങ്ങളും ബിസിസിഐയുടെ പ്രതിസന്ധി മനസ്സിലാക്കുകയും ഇന്ത്യന്‍ ബോര്‍ഡിനൊപ്പം നില്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്- ഒരു എസിസി ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.