ബാസ്‌ബോൾ ഉപേക്ഷിച്ചു, വേര് പോലെ ഉറച്ച് ജോ റൂട്ട്; ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിൽ

“ജോ റൂട്ട് ബാസ്‌ബോൾ ശൈലിക്ക് പറ്റിയ താരമല്ല. ആ ശൈലി ഉപേക്ഷിച്ചാൽ ജോ റൂട്ട് രക്ഷപെടും. അല്ലാത്തപക്ഷം താരം ടീമിന് ബാധ്യതാകും”എന്തായാലും ജോ റൂട്ട് ആ വാക്ക് അങ്ങോട്ട് അനുസരിച്ചു. ഇംഗ്ലണ്ട് ആരാധകർ ഏറെ ആരാധിക്കുന്ന ബാസ്‌ബോൾ ശൈലി ഉപേക്ഷിച്ച് തന്റെ പതിവ് ശൈലിൽ കളിച്ച താരം 226 പന്തിൽ 106 റൺസ് നേടി പുറത്താകാതെ നിൽക്കുന്നു. താരത്തിന്റെ മികവിൽ ഇംഗ്ലണ്ട് ഒന്നാം ദിനം 7 വിക്കറ്റ് നഷ്ടത്തിൽ 302 റൺസ് നേടിയിട്ടുണ്ട്.

അരങ്ങേറ്റ മത്സരം കളിക്കുന്ന ആകാശ് ദീപിന്റെ തകർപ്പൻ ബോളിങ് മികവിൽ തുടക്കത്തിൽ ഇംഗ്ലണ്ട് തകർന്നടിഞ്ഞതാണ്. ഓപ്പണറുമാരുടെ അടക്കം ആദ്യം വീണ മൂന്ന് വിക്കറ്റുകളും ഇംഗ്ലണ്ടിന് നഷ്ടമായി. ബെൻ ഡക്കറ്റ് (11), ഒല്ലി പോപ് (0), സാക് ക്രൗളി (42) എന്നിവർ വേഗം തന്നെ മടങ്ങിയതാണ്. ഇതോടെ മൂന്നിന് 57 എന്ന നിലയിലായി ഇംഗ്ലണ്ട്. തുടക്കം മുതൽ തകർത്തടിച്ച ജോണി ബെയർ‌സ്റ്റോയെ അശ്വിനും പിന്നാലെ ബെൻ സ്റ്റോക്‌സിനെ ജഡേജയും വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ 112-5 എന്ന സ്‌കോറിലാണ് ഇംഗ്ലണ്ട് ആദ്യ സെഷൻ അവസാനിപ്പിച്ചത്.

ഇന്ത്യ കളിയിൽ ആധിപത്യം തുടരുമെന്ന് വിചാരിച്ചപ്പോൾ ക്രീസിൽ ഉറച്ച ജോ റൂട്ട്- ബെൻ ഫോക്സ് സഖ്യം ഇംഗ്ലണ്ട് സ്കോർ വളരെ പതുക്കെ മുന്നോട്ട് കൊണ്ടുപോയി. തങ്ങളുടെ ബാസ്‌ബോൾ ശൈലി ഒഴിവാക്കി ഇരുതാരങ്ങളും ടെസ്റ്റ് ക്രിക്കറ്റിന്റെ തനത് ശൈലിയിലേക്ക് മടങ്ങിയതോടെ ഇന്ത്യൻ ബോളർമാർ തളർന്നുതുടങ്ങി. അശ്വിനും കുൽദീപിനും യാതൊരു ചലനവും ഉണ്ടാക്കാൻ പറ്റിയില്ല. ജഡേജ ഇടക്ക് ഇംഗ്ലണ്ടിനെ പരീക്ഷിച്ചു. ഒടുവിൽ ബ്രേക്ക് ത്രൂ ആയി മുഹമ്മദ് സിറാജെത്തി. ഫോക്‌സിനെ(47 ) രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിക്കുകയായിരുന്നു സിറാജ്. പിന്നാലെ ടോം ഹാർട്‌ലിയെ( 13 ) കൂടി സിറാജ് ബൗൾഡാക്കിയതോടെ ഇന്ത്യ വേഗം ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിപ്പിക്കുമെന്ന് കരുതി.

എന്നാൽ റൂട്ടിനൊപ്പം ക്രീസിൽ ഉറച്ച റോബിൻസൺ വളരെ മികച്ച ഇന്നിംഗ്സ് കളിച്ചതോടെ കളിയിൽ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിൽ എത്തി. ഇതിനിടയിൽ ആയിരുന്നു റൂട്ട് സെഞ്ച്വറി നേടിയത്. റോബിൻസൺ ഇതിനകം 31 റൺ എടുത്തിട്ടുണ്ട്. ഇന്ത്യക്കായി ആകാശ് ദീപ് മൂന്നും സിറാജും രണ്ടും ജഡേജ അശ്വിൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.