ലഖ്‌നൗവിനെതിരെ 20 ബോളില്‍ ഫിഫ്റ്റി, സാഹയെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ നേരിടുകയാണ്. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ഗില്‍-സാഹ സഖ്യം അടിച്ച് തകര്‍ത്തപ്പോള്‍ സ്വപ്‌നതുല്യമായ തുടക്കമാണ് ഗുജറാത്തിന് ലഭിച്ചത്. മത്സരത്തില്‍ ജിടി ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ വെറും 20 പന്തില്‍ ഫിഫ്റ്റി തികച്ചു. ഇതിന്റെ പശ്ചാലത്തില്‍ താരത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കൂടുതല്‍ ശക്തമായിരിക്കുകയാണ്.

ഐപിഎലിലേറ്റ പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍ രാഹുലിന് ഓസ്ട്രേലിയയ്ക്കെതിരായ ഫൈനല്‍ മത്സരം നഷ്ടമാകും. കെ.എസ് ഭരത് ടീമിലുണ്ടെങ്കിലും ഇംഗ്ലണ്ടില്‍ മികച്ച റെക്കോഡുള്ള രാഹുലിനെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റോളില്‍ കളിപ്പിക്കാനായിരുന്നു ഇന്ത്യയുടെ പ്ലാന്‍.

ഇഷാന്‍ കിഷനെ ബാക്കപ്പ് കീപ്പറായി ഇന്ത്യ പരിഗണിച്ചിരുന്നു. എന്നാല്‍ മോശം ഫോമിലുള്ള ഇഷാനെ ഇംഗ്ലണ്ടില്‍ കളിപ്പിക്കുന്നത് വലിയ ഗുണം ചെയ്‌തേക്കില്ല. ഈ സാഹചര്യത്തിലാണ് ഐപിഎലില്‍ മികച്ച ഫോമിലുള്ള വൃദ്ധിമാന്‍ സാഹയെ ഈ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായിരിക്കുന്നത്.

ലഖ്‌നൗവിനെതിരെ 43 പന്തില്‍ 81 റണ്‍സാണ് സാഹ നേടിയത്. 10 ബൗണ്ടറികളും നാല് സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.