അമേരിക്കയെ തൊട്ടാല്‍ തിരിച്ചടി ഉണ്ടാകും; സിറിയയിലും ഇറാക്ക് കേന്ദ്രങ്ങളിലും ആക്രമണം നടത്തി യുഎസ് ബോംബിംഗ് സേന; മുന്നറിയിപ്പുമായി ബൈഡന്‍

പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കയെ തൊട്ടാല്‍ തിരിച്ചടി ഉണ്ടാകുമെന്ന് ബൈഡന്‍ വ്യക്തമാക്കി. അമേരിക്കയെ ഉപദ്രവിച്ചാല്‍ പ്രത്യാഘാതം നേരിടേണ്ടിവരും. അമേരിക്കയുടെ തിരിച്ചടി തുടങ്ങിയിരിക്കുന്നുവെന്നും അദേഹം വ്യക്തമാക്കി

ജോര്‍ദാനിലെ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയായി നല്‍കിയതിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഉചിതമായ സമയത്തും സ്ഥലത്തും ഇനിയും തിരിച്ചടി നല്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
ഇന്നലെ അമേരിക്ക, സിറിയയിലെയും ഇറാക്കിലെയും ഇറേനിയന്‍ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയിരുന്നു.

ഇറാനിലെ വിപ്ലവഗാര്‍ഡുകളുടെ വിദേശ ഓപ്പറേഷനുകള്‍ കൈകാര്യം ചെയ്യുന്ന ക്വുദ്‌സ് ഫോഴ്‌സിന്റെയും അവരുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സായുധ സംഘങ്ങളുടെയും കേന്ദ്രങ്ങളാണു ലക്ഷ്യമിട്ടത്.

അര്‍ധരാത്രി 30 മിനിട്ടു നീണ്ട ആക്രമണത്തില്‍ ഏഴു സ്ഥലങ്ങളിലെ 85 ലക്ഷ്യങ്ങള്‍ തകര്‍ത്തു. ഇറാക്കില്‍ 16ഉം സിറിയയില്‍ 23ഉം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Read more

യുദ്ധവിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തതായി യുഎസ് സേന അറിയിച്ചു. യുഎസ് ബോംബിംഗ് സേനയുടെ നട്ടെല്ലായ ബി-1 ബോംബര്‍ വിമാനവും ഉണ്ടായിരുന്നു. ബി-1 വിമാനം അമേരിക്കയില്‍നിന്നു നിര്‍ത്താതെ പറന്നെത്തുകയായിരുന്നു. സിറിയയിലെ മൂന്നും ഇറാക്കിലെ നാലും സ്ഥലങ്ങളിലായി 85 ലക്ഷ്യങ്ങള്‍ തകര്‍ത്തു. 125 ആയുധങ്ങളാണ് പ്രയോഗിച്ചത്.