തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം നഗരത്തിലെ സ്മാര്‍ട്ട് റോഡുകളുടെ നിര്‍മ്മാണം വൈകുന്നതില്‍ നഗരസഭയോട് റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍. റോഡ് നിര്‍മ്മാണം വൈകുന്നത് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കുന്നതാണ് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടാനിടയാക്കിയ സാഹചര്യം.

മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥാണ് നഗരസഭ സെക്രട്ടറിയ്ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. മഴ ആരംഭിച്ചതോടെ ജനങ്ങളുടെ യാത്ര ദുസ്സഹമായിരിക്കുകയാണ്. കേസ് ജൂണില്‍ പരിഗണിക്കും. തലസ്ഥാന നഗരത്തിലെ 80 റോഡുകളാണ് സ്മാര്‍ട്ടാക്കുന്നത്.

273 കോടിയാണ് റോഡുകള്‍ നവീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയ്ക്ക് വകയിരുത്തിയിരിക്കുന്നത്. സ്‌കൂളുകളും കോളേജുകളും പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലെ റോഡുകളാണ് കുത്തിപ്പൊളിച്ചത്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കുഴികളില്‍ വെള്ളം നിറഞ്ഞതോടെ ജനങ്ങള്‍ക്ക് സൈ്വര്യമായി യാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്.