ജോ ബൈഡന്‍ ഇസ്രയേലിലേക്ക് യാത്ര തിരിച്ചു; അമേരിക്കന്‍ പ്രസിഡന്റിന്റെ വരവ് കൂട്ടക്കൊലയ്ക്ക് സഹായം നല്‍കാനെന്ന് ഹമാസ്; കനത്ത സുരക്ഷ

യുദ്ധം പ്രഖ്യാപിച്ച ഇസ്രയേലില്‍ വന്നിറങ്ങുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ ഹമാസ്. ഇസ്രയേലിന്റെ വാക്കുകളില്‍ ജോ ബൈഡന്‍ വീണുവെന്ന് ഹമാസ് വക്താവ് ഹാസെം ഖാസെം പറഞ്ഞു. ഗാസയിലെ ജനങ്ങള്‍ക്കെതിരായ യുദ്ധത്തില്‍ യുഎസും ഒരു കുറ്റവാളിയാണ്. ആക്രമണോത്സുക നിലപാടാണ് ഗാസയിലെ ജനങ്ങളോട് യുഎസ് സ്വീകരിക്കുന്നത്. പലസ്തീനിലെ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിന് സാമ്പത്തികമുള്‍പ്പെടെയുള്ള സഹായം നല്‍കാനാണ് ബൈഡന്‍ എത്തുന്നതെന്നും ഖാസെം ആരോപിച്ചു.

ഇന്നാണ് ബൈഡന്‍ ഇസ്രയേലില്‍ എത്തുന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ജോ ബൈഡന്‍ കൂടിക്കാഴ്ച നടത്തും.

മരുന്നും ഭക്ഷണവുമുള്‍പ്പടെ ലഭ്യമാകാതെ ദുരിതത്തിലായ ഗാസയിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാനുള്ള പദ്ധതി സംബന്ധിച്ച് ഇസ്രായേലും വാഷിങ്ടണും ധാരണയിലെത്തിയതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ എട്ടു മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് ആന്റണി ബ്ലിങ്കന്റെ പ്രതികരണം. യുഎസിന്റെ ഇസ്രായേലിനോടുള്ള ഐക്യദാര്‍ഢ്യവും സുരക്ഷയോടുള്ള പ്രതിബദ്ധതയും അരക്കിട്ടുറപ്പിക്കുന്നതാകും ബൈഡന്റെ സന്ദര്‍ശനമെന്നും ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി.

ഹമാസുള്‍പ്പടെ ഭീകരവാദത്തെ കൂട്ടുപിടിക്കുന്നവരില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കാനും രാജ്യത്തിനു നേരെയുണ്ടായേക്കാവുന്ന ആക്രമണങ്ങളെ തടയാനും ഇസ്രയേലിന് പൂര്‍ണാധികാരമുണ്ട്. ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇസ്രായേലിനു ആവശ്യമുള്ള സഹായങ്ങളെ കുറിച്ച് ബൈഡന്‍ ചോദിച്ചറിയുമെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി.

Read more

ഗാസയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഗാസയിലെ ആശുപത്രികള്‍ ഇന്ധനമില്ലാതെ പ്രതിസന്ധിയിലേക്കെന്ന് യുഎന്‍ അറിയിച്ചു. ഗാസയിലെ സാധാരണക്കാക്കരെ ഇസ്രായേല്‍ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ യുദ്ധത്തിന്റെ വ്യാപ്തി കൂടുമെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രായേല്‍ പരിധി ലംഘിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ചൈന കുറ്റപ്പെടുത്തിയിരുന്നു. ഇസ്രായേല്‍ സൈന്യം ഗാസ പിടിച്ചടക്കുന്നത് അബദ്ധമായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കിയിരുന്നു.