ഈഫല്‍ ടവറില്‍ ബോംബ് ഭീഷണി; മൂന്നു നിലയിലെ സന്ദര്‍ശകരെ ഒഴിപ്പിച്ചു; അപൂര്‍വ്വമെന്ന് പൊലീസും അധികൃതരും

പാരിസ് നഗരത്തിന്റെ മുഖമുദ്രയായ ഈഫല്‍ ടവറില്‍ ബോംബ് ഭീഷണി. ആയിരക്കണക്കിന് സന്ദര്‍ശകരെ പൊലീസ് ഒഴിപ്പിച്ചു. ഈഫല്‍ ടവറിന്റെ മൂന്ന് നിലകള്‍ പൂര്‍ണമായും ഒഴിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഭീഷണിയെ തുടര്‍ന്നുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് ഒഴിപ്പിക്കല്‍ നടത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഭീഷണിയുടെ പശ്ചാത്തലത്തില്‍ സ്ഥലത്ത് വിശദമായ പരിശോധന നടന്നുവരികയാണ്.

ബോംബ് വിദഗ്ധരും പൊലീസും ചേര്‍ന്നാണ് പരിശോധന. ഇത്തരം സാഹചര്യത്തില്‍ സന്ദര്‍ശകരെ ഒഴിപ്പിക്കുന്നത് സാധാരണ നടപടി ക്രമമാണെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇത്തരം ഒരു ബോംബ് ഭീഷണി സംഭവം അപൂര്‍വ്വമാണെന്നും പൊലീസ് പറഞ്ഞു.

പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയോടെയാണ് ഭീഷണി സന്ദേശം ലഭിക്കുന്നത്. ഉടനെ തന്നെ പൊലീസ് മൂന്നുനിലകളും ടവറിനു തൊട്ടുതാഴെയുള്ള സ്ഥലത്തുനിന്നും ആളുകളെ ഒഴിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 1889ലാണ് ടവറിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഫ്രാന്‍സിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഈഫല്‍ ടവര്‍ കഴിഞ്ഞ വര്‍ഷം 6.2 ദശലക്ഷം പേരാണ് സന്ദര്‍ശിച്ചതെന്നാണ് കണക്കുകള്‍.