ഇന്ത്യ ധര്‍മ്മശാലയല്ല, അഭയാര്‍ഥികളാകാന്‍ എത്തുന്നവര്‍ക്കെല്ലാം അഭയം നല്‍കാനാകില്ല; ശ്രീലങ്കന്‍ പൗരന്റെ ഹര്‍ജിയില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി

വിദേശത്ത് നിന്ന് അഭയാര്‍ഥികളാകാന്‍ എത്തുന്നവര്‍ക്കെല്ലാം അഭയം നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണമെന്ന് കാട്ടി ശ്രീലങ്കയില്‍ നിന്നുള്ള തമിഴ് വംശജന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ശ്രീലങ്കയിലേക്ക് മടങ്ങിയാല്‍ ജീവന്‍ അപകടത്തിലാകുമെന്ന് അറിയിച്ചാണ് ശ്രീലങ്കന്‍ പൗരന്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഇന്ത്യയില്‍ 140 കോടി ജനങ്ങളുണ്ടെന്നും വിദേശത്ത് നിന്ന് അഭയാര്‍ഥികളാകാന്‍ എത്തുന്നവര്‍ക്കെല്ലാം അഭയം നല്‍കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ലോകത്തുള്ള എല്ലാ അഭയാര്‍ഥികള്‍ക്കും അഭയം നല്‍കാന്‍ ഇന്ത്യ ധര്‍മ്മശാലയല്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, കെ. വിനോദ് ചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചിന്റേതാണ് ഉത്തരവ്.

2015ല്‍ നിരോധിത സംഘടനയായ എല്‍ടിടിഇയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ ശ്രീലങ്കന്‍ പൗരനാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇയാള്‍ക്ക് യുഎപിഎ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ 2018ല്‍ വിചാരണക്കോടതി 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.

തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി 2022ല്‍ ശിക്ഷ ഏഴ് വര്‍ഷമായി വെട്ടിക്കുറച്ചു. എന്നാല്‍ ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഉടന്‍ രാജ്യം വിട്ടുപോകണമെന്നും അതുവരെ ഡിപോര്‍ട്ടേഷന്‍ ക്യാമ്പില്‍ കഴിയണമെന്നും മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണമെന്ന് കാട്ടിയാണ് ഇയാള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഇന്ത്യയിലെത്തിയത് നിയമപ്രകാരം ഉള്ള വിസയിലാണെന്നും തിരികെ ശ്രീലങ്കയിലേക്ക് മടങ്ങിയാല്‍ ജീവന്‍ അപകടത്തിലാകുമെന്നും ഇയാള്‍ കോടതിയെ അറിയിച്ചു. തന്റെ ഭാര്യയും മക്കളും ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയവരാണെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചെങ്കിലും ഇയാള്‍ക്ക് ഇന്ത്യയില്‍ തുടരാന്‍ സാധിക്കില്ലെന്ന് കോടതി അറിയിച്ചു.