തുർക്കിയിൽ നിന്നുള്ള ബേക്കറി, മിഠായി ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ തീരുമാനവുമായി ഇന്ത്യൻ ബേക്കേഴ്‌സ് ഫെഡറേഷൻ. ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള സംഘർഷസാഹചര്യത്തിൽ തുർക്കിയുടെ പാക് അനുകൂല നിലപാടിൽ പ്രതിഷേധിച്ചാണ് തീരുമാനം. ഡ്രൈ ഫ്രൂട്ട്സ്, ചോക്ലേറ്റ്, നട്‌സ് തുടങ്ങിയവയാണ് ബഹിഷ്‌കരിക്കുക. ബേക്കേഴ്സ് ഫെഡറേഷൻ ദേശീയ സെക്രട്ടറി പോൾ മാത്യുവാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
പ്രതിഷേധത്തിന്റെ ഭാഗമായി ബേക്കറി ഉത്പന്നങ്ങൾക്കായുള്ള ഡ്രൈഫ്രൂട്‌സ്, നട്‌സ്, ജെൽസ്, ഫ്ളേവറുകൾ തുടങ്ങിയവയൊന്നും തുർക്കിയിൽ നിന്ന് വാങ്ങേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. കൂടാതെ, മെഷീനുകളും പാക്കിങ് വസ്തുക്കളും വാങ്ങേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. അതേസമയം നേരത്തെ, തുർക്കിയിൽ നിന്നുള്ള പഴങ്ങൾ ബഹിഷ്കരിക്കാൻ ഇന്ത്യൻ വ്യാപാരികൾ തീരുമാനിച്ചിരുന്നു.
ബേക്കറി ഉത്പന്നങ്ങൾക്കായി ഇന്ത്യയിലേക്ക് നല്ലൊരു പങ്ക് അസംസ്ത വസ്തുക്കൾ തുർക്കിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ വസ്തുക്കളുടെ ബഹിഷ്കരണത്തിലൂടെ തുർക്കിയുടെ മേൽ കടുത്ത സമ്മർദമേൽപിക്കാനാകുമെന്ന് പോൾ മാത്യു പറഞ്ഞു. തുർക്കിയിൽ നിന്നുള്ളവയ്ക്ക് പകരം ഇന്ത്യയിൽ നിന്നുള്ള അസംസ്‌കൃതവസ്‌തുക്കൾ തന്നെ ഉപയോഗപ്പെടുത്താനാണ് ഒരുങ്ങുന്നതെന്നും പോൾ മാത്യു പറഞ്ഞു.
തുർക്കിയുടെ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ രാജ്യത്തെ ബേക്കറി മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരോടും ആവശ്യപ്പെട്ടതായും പോൾ മാത്യു കൂട്ടിച്ചേർത്തു. അതേസമയം നേരത്തെ തുർക്കിയിലേക്കും അസർബൈജാനിലേക്കുമുള്ള യാത്രകൾ ഇന്ത്യൻ വിനോദ സഞ്ചാരികൾ വൻതോതിൽ റദ്ദാക്കിയിരുന്നു. ഇന്ത്യ പാക് സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്‌താന് പിന്തുണ പ്രഖ്യാപിച്ച തുർക്കിയിലേക്കും അസർബൈജാനിലേക്കുമുള്ള എല്ലാ ഫ്ളൈറ്റ് – ഹോട്ടൽ ബുക്കിങ്ങുകളും നിർത്തിവെച്ചതായി ഓൺലൈൻ യാത്രാ പ്ലാറ്റ്ഫോമായ ഈസ്മൈട്രിപ്പ് പ്രഖ്യാപിച്ചിരുന്നു. തുർക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള കരാറുകൾ ഇന്ത്യയിലെ വിവിധ സർവകലാശാലകൾ റദ്ദാക്കിയിരുന്നു.