അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂകമ്പം: മരണസംഖ്യ 100 കവിഞ്ഞു, പരിക്കേറ്റവർ ആയിരത്തിലധികം

അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തില്‍ നൂറിലേറെ പേർ മരിച്ചതായും ആയിരത്തിലേറെ പേർക്ക് പരിക്കേറ്റതയുമാണ് ഔദ്യോഗിക കണക്കുകള്‍. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ നഗരമായ ഹെറാത്തിൽ നിന്ന് 40 കിലോമീറ്റർ അകലെ ശനിയാഴ്ച പ്രാദേശിക സമയം 11:00 ഓടെയാണ് ഭൂകമ്പം ഉണ്ടായത്. പിന്നാലെ മൂന്ന് തവണയോളം ശക്തമായ തുടർചലനങ്ങൾ ഉണ്ടായി.

ഭൂചലനത്തിൽ 100ലധികം പേർ കൊല്ലപ്പെടുകയും 500ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം എക്‌സിലെ പോസ്റ്റിൽ പറഞ്ഞിരുന്നു. എന്നാൽ 320 പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത കണക്കുകളുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ കാര്യാലയത്തിൽ നിന്നുള്ള സാഹചര്യ റിപ്പോർട്ട് സൂചിപ്പിക്കുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി.

‘ഞങ്ങൾ ഓഫീസുകളിലായിരുന്നു, പെട്ടെന്ന് കെട്ടിടം കുലുങ്ങാൻ തുടങ്ങി. വാൾ പ്ലാസ്റ്റർ വീഴാൻ തുടങ്ങി, ചുവരുകൾക്ക് വിള്ളലുകൾ വന്നു, ചില ഭിത്തികളും കെട്ടിടത്തിന്റെ ഭാഗങ്ങളും തകർന്നു’. ഹെറാത്ത് നിവാസി ബഷീർ അഹമ്മദ് വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. ‘എനിക്ക് എന്റെ കുടുംബവുമായി ബന്ധപ്പെടാൻ കഴിയുന്നില്ല, നെറ്റ്‌വർക്ക് കണക്ഷനുകൾ വിച്ഛേദിക്കപ്പെട്ടു. ഭയാനകമായിരുന്നു അവസ്ഥ’- പ്രാദേശികവാസികൾ അപകടത്തിന്റെ ഭീകരതയെ വിവരിച്ചു.

ഹെറാത്ത് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ വടക്കു പടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. തുടർച്ചയായി 6.3, 5.9, 5.5 തീവ്രതയുള്ള ശക്തമായ മൂന്ന് ചലനങ്ങളും ഉണ്ടായി. ഹെറാത്ത് പ്രവിശ്യയിലെ സെൻഡ ജാൻ ജില്ലയിലെ നാല് ഗ്രാമങ്ങളിൽ ഭൂചലനത്തിലും തുടർചലനങ്ങളിലും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ദുരന്ത അതോറിറ്റി വക്താവ് മുഹമ്മദ് അബ്ദുല്ല ജാൻ പറഞ്ഞു. ഫറാ, ബാഡ്ജസ് പ്രവിശ്യകളിൽ വീടുകൾക്ക് വ്യാപക നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.

ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ സഹായം ലഭ്യമാക്കാന്‍ ഇടപെടണമെന്ന് താലിബാൻ ഭരണകൂടം പ്രാദേശിക സംഘടനകളോട് അഭ്യർത്ഥിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാൻ സുരക്ഷാ ഏജൻസികൾ പ്രവര്‍ത്തിച്ച് വരികയാണ് എന്നും ഭരണകൂടം ആവശ്യപ്പെട്ടു.