പഞ്ച് തീര്‍ത്ഥ് ഹിന്ദുക്ഷേത്രം ഇന്ത്യക്കാര്‍ക്ക് തുറന്നു കൊടുക്കുമെന്ന് പ്രഖ്യാപിച്ച് പാകിസ്ഥാന്‍

കര്‍താര്‍പൂറിന് ശേഷം മറ്റൊരു ആരാധനാലയം കൂടി ഇന്ത്യക്കാര്‍ക്ക് തീർത്ഥാടനത്തിനായി തുറന്നു കൊടുക്കുമെന്ന് പ്രഖ്യാപിച്ച് പാകിസ്ഥാന്‍. ഹിന്ദുമത വിശ്വാസികള്‍ക്ക് വളരെ പ്രധാനപ്പെട്ടതെന്ന് കരുതുന്ന പെഷവാറിലെ പഞ്ച് തീര്‍ത്ഥ് ക്ഷേത്രമാണ് അടുത്ത മാസത്തോടെ ഇന്ത്യക്കാര്‍ക്കായി തുറന്നു കൊടുക്കുന്നത്. പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ക്കായി തുറന്നു കൊടുക്കുന്ന രണ്ടാമത്തെ ക്ഷേത്രമാണ് ഇത്. ഒക്‌ടോബറില്‍ 1000 വര്‍ഷം പഴക്കമുള്ള ശിവാല തേജസ് സിംഗ് ക്ഷേത്രവും തുറന്നു കൊടുത്തിരുന്നു.

ഖൈബര്‍ പഖ്തൂന്‍ഖ്വയിൽ സ്ഥിതി ചെയ്യുന്ന പഞ്ച് തീര്‍ത്ഥ് ക്ഷേത്രം പഞ്ചപാണ്ഡവര്‍ വനവാസ കാലത്ത് നിര്‍മ്മിച്ചതാണെന്നാണ് വിശ്വാസം. ക്ഷേത്ര നവീകരണ ജോലികള്‍ പുരോഗമിക്കുകയാണെന്ന് പാകിസ്ഥാന്‍ എവക്യു ട്രസ്റ്റ് പ്രോപ്പര്‍ട്ടി ചെയര്‍മാന്‍ ആമിര്‍ അഹമ്മദ് പറഞ്ഞു. ക്ഷേത്രം തുറന്നു കൊടുക്കാനുള്ള തീരുമാനത്തെ പാകിസ്ഥാനിലെ ഹിന്ദു സമൂഹം സ്വാഗതം ചെയ്തു. സിഖ് ആരാധനാലയങ്ങളായ ഗുരുദ്വാര ദേവാ സാഹിബ്, ഗുരുദ്വാര ഖാര സാഹിബ് എന്നിവയും ഇന്ത്യന്‍ വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തിരുന്നു.

പഞ്ച തീര്‍ത്ഥ് ക്ഷേത്രത്തെ ദേശീയ പൈതൃക പട്ടികയില്‍ പാകിസ്ഥാന്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ത്യ പാക് വിഭജനത്തിന് ശേഷം ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഇന്ത്യക്കാർക്ക് തുറന്നു കൊടുത്തിരുന്നില്ല.