24 മണിക്കൂറിനിടെ അമേരിക്കയില്‍ 70,000 കോവിഡ് ബാധിതര്‍; ലോകത്ത് കോവിഡ് രോഗികൾ 1.39 കോടി

ലോകത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. നിലവില്‍ 1.39 കോടി ജനങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ ആറു ലക്ഷത്തിലേക്ക് അടുക്കുകയാണ്.  ഇതുവരെ 5,92,677 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

ലോകത്ത് ഏറ്റുവമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 36 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 35,60,364 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 68,428 പേര്‍ക്കാണ് കൊറോണ വൈറസ് കണ്ടെത്തിയത്. ഈ സമയത്ത് 974 പേര്‍ രോഗം വന്ന് മരിച്ചതായും അമേരിക്കന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,38, 201 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്.

അമേരിക്കയ്ക്ക് തൊട്ടുപിന്നിലുളള ബ്രസീലിലും ഇന്ത്യയിലും കോവിഡ് ബാധിതര്‍ വര്‍ദ്ധിച്ചു വരികയാണ്. ഇന്ത്യയില്‍ 10 ലക്ഷം കടന്നു. ബ്രസീലില്‍ 20 ലക്ഷത്തിന് മുകളിലാണ് രോഗം ബാധിച്ചവര്‍.

അതേസമയം യു.എസ്., ബ്രസീൽ, റഷ്യ, മെക്സിക്കോ, ഇറാൻ, പാകിസ്ഥാൻ, സൗദി, ബംഗ്ലാദേശ്, ഇറാഖ്, ഇൻഡൊനീഷ്യ, കസാക്കിസ്ഥാൻ, ഒമാൻ, ഫിലിപ്പീൻസ്, ബൊളീവിയ എന്നിവിടങ്ങളിലാണ് കൂടുതൽ രോഗികൾ. മെക്സിക്കോ (579), റഷ്യ (167), ഇറാൻ (198), ഇൻഡൊനീഷ്യ (76) എന്നിവിടങ്ങളിലാണ് കൂടുതൽ മരണം.

യു.എസിലെ ഒക്‌ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റിന് കോവിഡ്-19 സ്ഥിരീകരിച്ചു. ബുധനാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചതായി സ്റ്റിറ്റ് അറിയിച്ചത്. ജൂൺ 20-ന് ഒക്‌ലഹോമയിൽനടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനൊപ്പം സ്റ്റിറ്റും പങ്കെടുത്തിരുന്നു. അതേസമയം, സംസ്ഥാനത്ത് രോഗവ്യാപനം വർദ്ധിക്കാൻ ട്രംപിന്റെ റാലികൾ കാരണമായതായി പ്രാദേശിക ആരോഗ്യ പ്രവർത്തകർ ആരോപിച്ചു.