ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു; ദക്ഷിണാഫ്രിക്കയില്‍ കോവിഡ് മരണസംഖ്യ കൂടിയേക്കുമെന്ന് മുന്നറിയിപ്പ്

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 10,174,205 കടന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 502,855 കവിഞ്ഞു. ഇതുവരെ 5,510,586 പേരാണ് രോഗമുക്തി നേടിയത്. അമേരിക്കയില്‍ 39,000ല്‍ അധികം പേര്‍ക്കും ബ്രസീലില്‍ 28,000ൽ അധികം ആളുകള്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. റഷ്യയിലും ദക്ഷിണാഫ്രിക്കയിലും 6,000-ത്തില്‍ അധികം പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അമേരിക്കയിലാണ് കോവിഡ് ഏറ്റവും കൂടുതല്‍ പേരിലേക്ക് വ്യാപിച്ചത്. ഇതുവരെ 2,615,703 പേര്‍ക്ക് ഇവിടെ രോഗം പിടിപെട്ടു. ഏറ്റവും കൂടുതല്‍ മരണവും അമേരിക്കയിലാണ്(128,237). ബ്രസീലില്‍ 1,319,274 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ മരിച്ചത് 57,149 പേര്‍.

പുതിയ സാഹചര്യത്തില്‍ ബെയ്ജിങിലും ലോക്ഡൌണ്‍ കര്‍ശനമാക്കി. യൂറോപ്യന്‍ രാജ്യങ്ങളില്‍ 34738 പേര്‍ മരിച്ച ഇറ്റലിയില്‍ മാര്‍ച്ച് 1-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയില്‍ കോവിഡ് മരണസംഖ്യയില്‍ വന്‍ വര്‍ദ്ധന ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം കോവിഡ് ഇനിയും നിയന്ത്രണവിധേയമാകാത്ത ബ്രിട്ടന്‍ കൂടുതല്‍ ഇളവുകളിലേക്ക് കടക്കുകയാണ്.

രോഗവ്യാപനത്തില്‍ അമേരിക്കയ്‌ക്കും ബ്രസീലിനും റഷ്യക്കും പിന്നില്‍ നാലാമതാണ് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിലെ ഔദ്യോഗിക കണക്ക് പുറത്തു വരുന്നതേയുള്ളൂ. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ന് 20,000-ത്തിലധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാനാണ് സാദ്ധ്യത. മഹാരാഷ്‌ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5493 ഉം തമിഴ്‌നാട്ടില്‍ 3940 ഉം ഡല്‍ഹിയില്‍ 2889 ഉം പേരില്‍ രോഗം സ്ഥിരീകരിച്ചു എന്നത് വലിയ ആശങ്ക ഉയർത്തുന്നു.