'ഞങ്ങളുടെ പ്രവർത്തനങ്ങൾ സുതാര്യവും നിഷ്പക്ഷവുമാണ്, എല്ലാത്തരത്തിലുമുള്ള വിദ്വേഷ പ്രചാരണങ്ങളേയും അപലപിക്കുന്നു'; നിലപാട് വ്യക്തമാക്കി ഫെയ്‌സ്ബുക്ക്

ബിജെപിയുടെ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണങ്ങൾക്ക് പിന്നാലെയുണ്ടായ വിവാദങ്ങളിൽ വിശദീകരണവുമായി ഫെയ്സ്ബുക്ക്. ഫെയ്സ്ബുക്കിന്റെ പ്രവർത്തനങ്ങൾ സുതാര്യവും നിഷ്പക്ഷവുമാണെന്ന്  ഫെയ്സ്ബുക്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടറായ അജിത്ത് മോഹൻ വ്യക്തമാക്കി.

വ്യക്തികൾക്ക് സ്വയം അവതരിപ്പിക്കാനുള്ള തുറന്നതും സുത്യാര്യവും നിഷ്പക്ഷവുമായ വേദിയാണ്‌ ഫെയ്സ്ബുക്ക്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫെയ്സ്ബുക്ക് സ്വന്തം നിലപാടുകളിൽ മായം ചേർക്കുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഈ ആരോപണങ്ങളെ ഞങ്ങൾ ഗൗരവമായി പരിഗണിക്കുന്നു. ഞങ്ങളുടെ നിലപാടുകൾ വ്യക്തമാക്കാൻ ഈ അവസരത്തെ വിനിയോഗിക്കുന്നു.

എല്ലാത്തരത്തിലുമുള്ള വിദ്വേഷ പ്രചാരണങ്ങളേയും ഞങ്ങൾ അപലപിക്കുന്നു. ഫെയ്സ്ബുക്കിൽ എന്ത് അനുവദിക്കുമെന്നും എന്ത് അനുവദിക്കില്ലെന്നും കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിൽ ഞങ്ങൾ വ്യക്തമാക്കിയിട്ടുള്ളതാണ്. മതത്തിന്റേയും വംശത്തിന്റേയും ദേശീയതയുടേയും പേരിൽ വ്യക്തികൾക്കെതിരെയുള്ള ആക്രമണങ്ങളെ ഞങ്ങൾ പ്രതിരോധിക്കും.

ജനാധിപത്യത്തിന്റെ മൂല്യങ്ങളെ ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു. അത് ഞങ്ങളുടെ സ്ഥാപനത്തിന്റെ ഘടനയെ കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്. ഞങ്ങളുടെ ജീവനക്കാരിൽ പലരും രാഷ്ട്രീയപരമായും സാംസ്കാരികപരമായും സമൂഹത്തിന്റെ പല വിഭാഗങ്ങളിൽ നിന്നും വരുന്നവരാണ്. എന്നാൽ എല്ലാ ഭിന്നതകളും മറന്ന് അവർ സ്വന്തം കർത്തവ്യങ്ങൾ ചെയ്യുന്നു. സമാനമായി ഫെയ്സ്ബുക്കിന്റെ നിലപാടുകളും ഏകപക്ഷീയമല്ല. എല്ലാ വിഭാഗങ്ങളെ കൂടി പരിഗണിച്ച് അഭിപ്രായങ്ങൾ കേട്ടതിനു ശേഷമാണ് നയങ്ങള്‍ രൂപീകരിക്കുന്നത്.

വിദ്വേഷപ്രസംഗങ്ങൾക്ക് ഫെയ്സ്ബുക്കിൽ സ്ഥാനമില്ല. ഇത്തരം ഉള്ളടക്കങ്ങളെ ഞങ്ങൾ നിഷ്പക്ഷമായി തടയും. ഒരു രാഷ്ട്രീയ പാർട്ടിയേയും നേതാവിനേയും വിശ്വാസങ്ങളേയും പരിഗണിക്കാതെ ലോകത്താകമാനം ഞങ്ങൾ ഈ നയം നടപ്പിലാക്കും. വിദ്വേഷപ്രസംഗങ്ങൾ ഞങ്ങൾ തടഞ്ഞിട്ടുണ്ട്. ഇനിയും അത് തുടരും. ഇത്തരം ഉള്ളടക്കങ്ങൾ കണ്ടുപിടിക്കാനുള്ള പ്രവർത്തനങ്ങളിൽ ഞങ്ങൾ വ്യാപ്തരാണെന്നും ഇനിയും മുന്നേറാനുണ്ടെന്നും ഫെയ്സ്ബുക്ക് വ്യക്തമാക്കി.

ഫെയ്സ്ബുക്കിലൂടെയുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടിയെടുക്കുന്നതിനെ ഫെയ്സ്ബുക്ക് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥൻ തടഞ്ഞുവെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിലെ ബിസിനസ് സാദ്ധ്യതകളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ ഇടപെടൽ എന്നും റിപ്പോർട്ടിൽ പറയുന്നു