'ഹിന്ദി തെരിയാത് പോടാ', അമിത് ഷായുടെ പ്രസ്താവനയ്‌ക്ക് എതിരെ തമിഴ്‌നാട്ടില്‍ വൈറല്‍ കാമ്പയിന്‍

വ്യത്യസ്ത ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ആശയവിനിമയം നടത്താന്‍ ഹിന്ദി ഭാഷ ഉപയോഗിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. സമൂഹമാധ്യമങ്ങളിലൂടെ പുതിയ ക്യാമ്പയിനുമായി എത്തിയിരിക്കുകയാണ് തമിഴ്‌നാട്ടുകാര്‍. ‘ഹിന്ദി തെരിയാത് പോടാ’ എന്ന ഹാഷ്ടാഗോടെയാണ് വിമര്‍ശനം ഉയരുന്നത്. ഇതിനോടകം ക്യാമ്പയിന്‍ വൈറലായി കഴിഞ്ഞു. തമിഴ്‌നാട്ടിലെ രാഷ്ടീയ ഇടങ്ങളില്‍ ഉള്‍പ്പടെ അമിത് ഷായുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ എന്നും ശക്തമായി പോരാടിയ സംസ്ഥാനമാണ് തമിഴ്‌നാട്. ഡിഎംകെ ഉള്‍പ്പടെ ശക്തമായ പിന്തുണ നല്‍കുന്നുണ്ട്. ചരിത്രം ഓര്‍മ്മപ്പെടുത്തിയാണ് ഡിഎംകെ പ്രതിഷേധം അറിയിച്ചത്. രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കരുതെന്ന് തമിഴ്‌നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭം ഓര്‍മ്മിപ്പിച്ച് ഡിഎംകെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേന്ദ്ര നീക്കത്തിനെതിരെ കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രിയും രംഗത്ത് വന്നിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ബഹുസ്വരതയ്ക്കും എതിരാണ്. നിങ്ങള്‍ ഒരേ തെറ്റ് വീണ്ടും വീണ്ടും ചെയ്യുന്നു. അത് വിജയിക്കില്ല.

ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ മാത്രം മതിയെന്നും ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ആവശ്യമില്ലെന്നും അമിത് ഷാ വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ച അദ്ദേഹം ഏകഭാഷാ ഐക്യത്തെ സഹായിക്കില്ലെന്നും ഏകവചനം എന്നതിന് സമഗ്രത സൃഷ്ടിക്കാന്‍ കഴിയില്ലെന്നും പറഞ്ഞിരുന്നു.

ഡല്‍ഹിയില്‍ നടന്ന പാര്‍ലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37-ാമത് യോഗത്തില്‍ സംസാരിക്കവേയാണ് അമിത് ഷാ പ്രസ്താവന നടത്തിയത്. വ്യത്യസ്ത ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ആശയവിനിമയം നടത്തുമ്പോള്‍ ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഹിന്ദിയെ രാജ്യത്തെ ഔദ്യോഗിക ഭാഷയാക്കാന്‍ അനുയോജ്യമായ സമയമാണിത്.

രാജ്യത്തെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ മാറ്റുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഒത്തൊരുമയക്ക് ഈ നീക്കം വളരെ പ്രധാനമാണ് എന്നും ഷാ പറഞ്ഞിരുന്നു.