അയോദ്ധ്യ തര്‍ക്കഭൂമി കേസ്: വിധിക്കെതിരെ മൂന്ന് മുസ്ലിം കക്ഷികള്‍ കൂടി പുനഃപരിശോധന ഹര്‍ജികള്‍ നല്‍കും

അയോദ്ധ്യ തര്‍ക്കഭൂമി കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ മൂന്ന് മുസ്ലിം കക്ഷികള്‍ കൂടി സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജികള്‍ നല്‍കും. കേസിലെ കക്ഷികളായ ഹാജി മഹ്ബൂബ്, മൗലാന ഹിസ്ബുള്ള, കേസിലെ ആദ്യകക്ഷികളില്‍ ഒരാളായ ഹാജി അബ്ദുള്‍ അഹമ്മദിന്റെ മക്കളായ ഹാജി അസദ് അഹമ്മദും ഹഫീസ് റിസ്വാന്‍ എന്നിവരാണ് പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു

ഹാജി അസദ് അഹമ്മദും ഹഫീസ് റിസ്വാനും ഒറ്റക്കക്ഷിയായി സമീപിക്കുമെന്നാണ് വിവരം. ഇവര്‍ അടുത്ത ദിവസം തന്നെ ഹര്‍ജി സമര്‍പ്പിച്ചേക്കും. ഭരണഘടനാ ബെഞ്ച് വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജികള്‍ നല്‍കാന്‍ ഇതിനോടകം ഏഴു മുസ്ലിം കക്ഷികള്‍ തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ കേസിലെ ഏറ്റവും പ്രധാനപ്പെട്ട കക്ഷികളില്‍ ഒരാളായ സുന്നി വഖഫ് ബോര്‍ഡില്‍ പുനഃപരിശോധന ഹര്‍ജി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഇപ്പോഴും തുടരുകയാണ്. പുനഃപരിശോധന ഹര്‍ജി നല്‍കണമെന്നും നല്‍കേണ്ടതില്ലെന്നും എന്നിങ്ങനെ രണ്ട് അഭിപ്രായമാണ് സുന്നി വഖഫ് ബോര്‍ഡില്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 26-ന് ലഖ്നൗവില്‍ സുന്നി വഖഫ് ബോര്‍ഡിന്റെ യോഗം ചേരുന്നുണ്ട്. ഈ നിര്‍ണായക യോഗത്തിലായിരിക്കും ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാവുക.

Read more

1949 ഡിസംബറിലാണ് ബാബ്റി മസ്ജിദിനുള്ളില്‍ രാമവിഗ്രഹങ്ങള്‍ സ്ഥാപിക്കുന്നത്. 1991-ല്‍ പള്ളി തകര്‍ത്തത് ക്രിമിനല്‍ കുറ്റമാണെന്ന് സുപ്രീം കോടതി കണ്ടെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ തര്‍ക്കഭൂമി രാമക്ഷേത്രം നിര്‍മ്മിക്കാന്‍ വിട്ടു കൊടുത്തു കൊണ്ടുള്ള വിധി യുക്തിസഹജമല്ലെന്നും പുനഃപരിശോധനാ ഹര്‍ജി വേണമെന്ന് ആവശ്യപ്പെടുന്നവര്‍ വാദിക്കുന്നു.