മഞ്ഞുരുകലിന്റെ തുടക്കമോ? അശോക് ​ഗെഹ്‌ലോട്ടിനെ കണ്ട് സച്ചിൻ പൈലറ്റ്; ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 5 വർഷങ്ങൾക്ക് ശേഷം

രാജസ്ഥാൻ കോൺഗ്രസിലെ അസ്വരാസ്യങ്ങൾക്കിടയിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ വസതിയിലെത്തി കൂടിക്കാഴ്‌ച നടത്തി സച്ചിൻ പൈലറ്റ്. പിതാവ് മുൻ കേന്ദ്രമന്ത്രി രാജേഷ് പൈലറ്റിൻ്റെ 25-ാം ചരമ വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയിലേക്ക് ഗെഹ്‌ലോട്ടിനെ ക്ഷണിക്കുന്നതിനായാണ് സച്ചിനെത്തിയത്. കൂടിക്കാഴ്‌ച ഒരു മണിക്കൂർ നീണ്ടു.

2020 ൽ രാഷ്ട്രീയ പ്രതിസന്ധിയിൽ കലാശിച്ച രാജസ്ഥാൻ കോൺഗ്രസ് നേതൃത്വത്തെച്ചൊല്ലിയുള്ള കടുത്ത തർക്കത്തിന് ശേഷം ആദ്യമായാണ് ഇരു നേതാക്കളും തമ്മിൽ ഇത്തരമൊരു കൂടിക്കാഴ്ച നടത്തുന്നത്. പിതാവിന്റെ ചരമ വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയിലേക്ക് ഗെഹ്‌ലോട്ടിനെ ക്ഷണിക്കാൻ മാത്രമായിരുന്നു സന്ദർശനമെന്ന് പിന്നീട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സച്ചിൻ പൈലറ്റ് പറഞ്ഞു. കൂടിക്കാഴ്‌ചയുടെ ചിത്രം സച്ചിൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.


കൂടിക്കാഴ്‌ചയുടെ വീഡിയോ പോസ്റ്റ് ചെയ്‌തുകൊണ്ട് അശോക് ഗെഹ്‌ലോട്ടും എക്‌സിൽ പ്രതികരിച്ചു. താനും രാജേഷ് പൈലറ്റും 1980ൽ ഒരുമിച്ച് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരാണെന്നും 18 വർഷം നീണ്ടുനിന്ന ദീർഘകാല ബന്ധമാണ് തമ്മിലുണ്ടായിരുന്നതെന്നും ആണ് ഗെഹ്‌ലോട്ട് കുറിച്ചത്. രാജേഷ് പൈലറ്റിന്റെ അപ്രതീക്ഷിത മരണം ഇപ്പോഴും തന്നെ ദുഃഖിപ്പിക്കുന്നുവെന്നും അത് കോൺഗ്രസിന് വലിയൊരു തിരിച്ചടിയായിരുന്നുവെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

2013ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം രാജസ്ഥാനിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിച്ചത് സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലായിരുന്നു. അതിനാൽ തന്നെ 2018 ലെ തിരഞ്ഞെടുപ്പ് വിജയത്തോടെ സച്ചിൻ മുഖ്യമന്ത്രി സ്ഥാനം പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ പൈലറ്റിനെ മറികടന്ന് ഗെഹ്‌ലോട്ട് മുഖ്യമന്ത്രി സ്ഥാനത്തെത്തി. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളാകുകയും പാർട്ടിക്കുള്ളിൽ രാഷ്ട്രീയ എതിരാളികളാവുകയും ചെയ്തു. തുടർന്ന് ഇരുവർക്കുമിടയിലെ പ്രശ്‌നങ്ങൾ രാജസ്ഥാൻ കോൺഗ്രസിൽ ഇരുവിഭാഗങ്ങൾ ഉണ്ടാകുന്നതിനും കാരണമായി.

ബുധനാഴ്‌ച നടക്കുന്ന പരിപാടിയിൽ ഗെഹ്‌ലോട്ട് പങ്കെടുക്കുകയാണെങ്കിൽ സംസ്ഥാന കോൺഗ്രസിൽ മഞ്ഞുരുകൽ സാധ്യതയാണ് തുറക്കപ്പെടുകയെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടികാണിക്കുന്നു. ഗെഹ്‌ലോട്ട് പങ്കെടുത്തില്ലെങ്കിൽ മുതിർന്ന നേതാവിനെ ചടങ്ങിലേക്ക് ക്ഷണിച്ച സച്ചിൻ പൈലറ്റിന് അത് ഗുണകരമാകുകയും ചെയ്യും.