നിലമ്പൂരില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി അനന്തു പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് പ്രതിപക്ഷം തയ്യാറാകുന്നുവെന്നത് ഞെട്ടിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് കേരളത്തിലെ പ്രതിപക്ഷം തയ്യാറാകുന്നു എന്നത് ഏറെ ഞെട്ടിക്കുന്ന കാര്യമാണെന്നും മന്ത്രി പറഞ്ഞു.
സംഭവം ദാരുണവും വേദനാജനകവുമാണെന്ന് പറഞ്ഞ മന്ത്രി ഈ സമയത്ത് കുടുംബത്തിന്റെ ദുഃഖത്തോടൊപ്പമാണ് നാം നില്‍ക്കേണ്ടതെന്നും പറഞ്ഞു. കുട്ടിക്ക് ഷോക്കേറ്റ സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഉണ്ടോ എന്നത് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കും. ഇക്കാര്യത്തില്‍ സത്യം താമസിയാതെ തന്നെ എല്ലാവര്‍ക്കും ബോധ്യമാകുന്നതാണ്. ഇതിന്റെ പേരില്‍ സമരാഭാസം നടത്തുന്നവരെ ജനം തിരിച്ചറിയുമെന്നത് തീര്‍ച്ചയാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം നിലമ്പൂർ വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഗവണ്‍മെന്റിനെതിരെ ജനങ്ങളെ ഇളക്കിവിടാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നാരോപിച്ച് മന്ത്രി എ കെ ശശീന്ദ്രന്‍ രംഗത്ത് എത്തി. വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം വേദനാജനകമാണെന്ന് പറഞ്ഞ മന്ത്രി വാര്‍ത്ത കേട്ടയുടന്‍ ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന നിലപാട് സ്വീകരിച്ചുകൊണ്ട് പ്രതിപക്ഷത്തുള്ള യുഡിഎഫും ബിജെപിയും രംഗത്തിറങ്ങുന്ന കാഴ്ചയാണ് കണ്ടതെന്നും പറഞ്ഞു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിഷയദാരിദ്ര്യം അനുഭവപ്പെട്ട പ്രതിപക്ഷം ഗവണ്‍മെന്റിനെതിരെ ജനങ്ങളെ ഇളക്കിവിടാന്‍ പറ്റുന്ന ഒരവസരമായി ഇതിനെ ദുരുപയോഗപ്പെടുത്താനാണ് ശ്രമിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത് രാഷ്ട്രീയ ലാഭം കൊയ്യുന്നതിന് വേണ്ടി നടത്തിയ ഗൂഢാലോചന എന്ന് സംശയിക്കുകയാണ് ഞാനിപ്പോള്‍ ചെയ്യുന്നത്. അവരുടെ പ്രവര്‍ത്തിയും പ്രസ്താവനകളുമെല്ലാം തെളിയിക്കുന്നത് ഇത് വീണുകിട്ടിയ അവസരമായിട്ടല്ല മനപ്പൂര്‍വം ഉണ്ടാക്കിക്കിട്ടിയ അവസരമായാണ് പ്രയോഗിക്കുന്നത് എന്നാണെന്നും മന്ത്രി പറഞ്ഞു.