'ഇത്രയും വേദന അനുഭവിച്ച അമ്മയിലല്ല, മറിച്ച് ഗര്‍ഭസ്ഥശിശുവിലാണ് അമിത ശ്രദ്ധ, അവളൊരു കുട്ടിയാണ്, ഈസമയം പഠിക്കാന്‍ പോകേണ്ടവളാണ്, അവളോടാണ് നമ്മള്‍ അമ്മയാകാന്‍ പറയുന്നത്'; 15കാരിയുടെ ഗര്‍ഭച്ഛിദ്രത്തില്‍ എയിംസിനോട് കടുപ്പിച്ച് സുപ്രീം കോടതി

ഡല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ 15-കാരിയുടെ ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട വാദത്തിനിടെ സുപ്രീം കോടതിയില്‍ നാടകീയ സംഭവങ്ങള്‍. ഗര്‍ഭച്ഛിദ്രത്തെ എതിര്‍ത്ത എയിംസിനോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച് സുപ്രീം കോടതി. ഇത്രയും വേദന അനുഭവിച്ച അമ്മയിലല്ല, മറിച്ച് ഗര്‍ഭസ്ഥശിശുവിലാണ് അമിത ശ്രദ്ധ നല്‍കുന്നതെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. ആഗ്രഹിക്കാത്ത ഗര്‍ഭധാരണം അടിച്ചേല്‍പ്പിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയുമടങ്ങിയ ബെഞ്ച് പറഞ്ഞു.

ഗര്‍ഭസ്ഥശിശുവിന് 30 ആഴ്ച പ്രായമായെന്നും കുറച്ചുകൂടി കാത്തിരുന്നാല്‍ ആരോഗ്യമുള്ള കുഞ്ഞ് ജനിക്കുമെന്നും അപ്പോള്‍ ദത്തുനല്‍കാമെന്നും എയിംസിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എ.എസ്.ജി.) ഐശ്വര്യാ ഭാട്ടി വൈകാരികമായി വാദിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അടങ്ങുന്ന ബെഞ്ച് കടുത്ത സ്വരത്തില്‍ ഇത്രയും വേദന അനുഭവിച്ച അമ്മയിലല്ല, മറിച്ച് ഗര്‍ഭസ്ഥശിശുവിലാണ് അമിത ശ്രദ്ധ നല്‍കുന്നതെന്ന് വിമര്‍ശിച്ചത്.

‘അവളൊരു കുട്ടിയാണ്. ഈസമയം പഠിക്കാന്‍ പോകേണ്ടവളാണ്. അവളോടാണ് നമ്മള്‍ അമ്മയാകാന്‍ പറയുന്നത്. ജീവിതകാലം മുഴുവന്‍ അവള്‍ക്കിതിന്റെ ആഘാതം നല്‍കാനാകില്ല. ദത്തുനല്‍കാനാണെങ്കില്‍ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട ഒട്ടേറെ കുട്ടികളുണ്ട്.’

ഇതോടെ ഗര്‍ഭച്ഛിദ്രത്തിന് മുതിര്‍ന്നാല്‍ ഭ്രൂണം ജീവനോടെ പുറത്തുവരാന്‍ സാധ്യതയുണ്ടെന്നും അതു പെണ്‍കുട്ടിക്ക് ജീവിതകാലംമുഴുവന്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കുമെന്നും എ.എസ്.ജി. പറഞ്ഞു. അമ്മയുടെ അഭിപ്രായമാണ് വലുതെന്ന് വ്യക്തമാക്കിയ കോടതി തീരുമാനമെടുക്കാനുള്ള അവകാശം ആശുപത്രിക്കില്ലെന്ന് ചൂണ്ടിക്കാട്ടി.

‘മെഡിക്കല്‍ സേവനം നല്‍കല്‍മാത്രമാണ് എയിംസിന്റെ ചുമതല. പൗരരെ ബഹുമാനിക്കണം. പെണ്‍കുട്ടിയെയും കുടുംബത്തെയും കാര്യങ്ങളറിയിച്ച് അവരോട് ശരിയായ തീരുമാനമെടുക്കാന്‍ പറയണം. ഗര്‍ഭം തുടരാന്‍ ആഗ്രഹിക്കുന്നങ്കില്‍ അങ്ങനെയാകട്ടെ. മറിച്ചാണെങ്കില്‍ എല്ലാ പ്രത്യാഘാതങ്ങളും ബോധ്യപ്പെടുത്തി ഗര്‍ഭച്ഛിദ്രം നടത്തണം’.

കടുത്ത ഭാഷയിലാണ് തീരുമാനമെടുക്കാനുള്ള അവകാശം എയിംസിനല്ല കുട്ടിക്കാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. ഇന്നലെ ബലാല്‍സംഗ അതിജീവിതമാരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി വെയ്ക്കരുതെന്നും നിയമം മാറ്റിയെഴുതണമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടി ബലാത്സംഗത്തിനിരയായതാണെന്ന് ചൂണ്ടിക്കാട്ടി ഭ്രൂണവും കുട്ടിയും തമ്മിലുള്ള പോരാട്ടമാണിതെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഇപ്പോഴത്തെ ഘട്ടത്തില്‍ കുട്ടിയും കുട്ടിയും തമ്മിലാണതെന്ന് എയിംസിലെ ഡോക്ടര്‍ കോടതിയില്‍ പറഞ്ഞു. ജനിക്കാത്ത കുട്ടിയും ജനിച്ച കുട്ടിയും തമ്മിലുള്ള കേസാണിതെന്ന് ബെഞ്ച് മറുപടി നല്‍കി.

പ്രായപൂര്‍ത്തിയാകാത്തവര്‍ തമ്മിലുള്ള ബന്ധത്തിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. മാനസികമായി തകര്‍ന്ന പെണ്‍കുട്ടി പലതവണ ആത്മഹത്യശ്രമം നടത്തി. നിയമപരമായ കാലയളവ് പിന്നിട്ടതോടെയാണ് ഗര്‍ഭച്ഛിദ്രത്തിന് അനുമതിതേടി കുട്ടിയുടെ അമ്മ കോടതിയെ സമീപിച്ചത്. മെയ് 4 നകം ഗർഭഛിദ്ര ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ കേന്ദ്രത്തിനും എയിംസിനും സുപ്രീം കോടതി കോടതിയലക്ഷ്യ കുറ്റം ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി.