ദീദിയുടെ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനും ഇ.വി.എം. സ്ട്രോങ്ങ് റൂമിനും പുറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊല്‍ക്കത്ത പോലീസ്; മമത ബാക്രമക്കേടുകള്‍ നടത്താതിരിക്കാന്‍ അവരെ നിരീക്ഷണത്തിലാക്കിയെന്ന് ബിജെപി

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മത്സരിക്കുന്ന ഭവാനിപുര്‍ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനും ഇ.വി.എം. സ്ട്രോങ്ങ് റൂമിനും പുറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊല്‍ക്കത്ത പോലീസ്. ഭാരതീയ ന്യായ സംഹിതയിലെ 163-ാം വകുപ്പ് പ്രകാരമാണ് നടപടി. വോട്ടെണ്ണല്‍ കേന്ദ്രമായ സഖാവത്ത് മെമ്മോറിയല്‍ സ്‌കൂളിന് പുറത്ത് സുരക്ഷ ശക്തമാക്കുകയും അനധികൃത പ്രവേശനം തടയുകയും ചെയ്തിട്ടുണ്ട് ബംഗാള്‍ പൊലീസ്. മേയ് 4-ന് നടക്കാനിരിക്കുന്ന വോട്ടെണ്ണലിന് മുന്നോടിയായി നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ സ്ട്രോങ്ങ് റൂമിന് പുറത്തും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

മമതാ ബാനര്‍ജി ക്രമക്കേടുകള്‍ നടത്താതിരിക്കാന്‍ അവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്ന് ബിജെപിയും തിരിച്ചടിച്ചു. സുതാര്യത ഉറപ്പാക്കാന്‍ തങ്ങളുടെ പോളിങ് ഏജന്റ് അവിടെയുണ്ടെന്നും ബി.ജെ.പി. നേതാവും ഭവാനിപുരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ സുവേന്ദു അധികാരി പ്രതികരിച്ചു.

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യമില്ലാതെ ബാലറ്റ് പെട്ടികള്‍ തുറക്കാന്‍ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ശ്രമിക്കുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തേ ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. പൊളിറ്റിക്കല്‍ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പോസ്റ്റല്‍ ബാലറ്റുകള്‍ സൂക്ഷിച്ചിരുന്ന സ്ട്രോങ്ങ് റൂം തുറന്നതെന്നും ഇതിനായി തൃണമൂല്‍ കോണ്‍ഗ്രസിനെയും ക്ഷണിച്ചിരുന്നതായും കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കൃത്യമായ പ്രോട്ടോക്കോള്‍ പാലിച്ചാണ് ബാലറ്റുകള്‍ തരംതിരിക്കുന്ന നടപടികള്‍ നടന്നത്.

സ്ട്രോങ്ങ് റൂമുകള്‍ക്കുള്ളില്‍ പുറത്തുനിന്നുള്ളവര്‍ ബാലറ്റ് പേപ്പറുകളില്‍ കൃത്രിമം കാണിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടുവെന്നാരോപിച്ച് തൃണമൂല്‍ നേതാക്കളായ കുനാല്‍ ഘോഷും ശശി പഞ്ജയും ഖുദിറാം അനുശീലന്‍ കേന്ദ്രത്തിന് പുറത്ത് പ്രതിഷേധിച്ചു. തന്റെ പാര്‍ട്ടിയുടെ ഏജന്റിനെ അറസ്റ്റ് ചെയ്തതായും ഇവിഎം മോഷ്ടിക്കാനോ വോട്ടെണ്ണലില്‍ അട്ടിമറി നടത്താനോ ശ്രമിച്ചാല്‍ ജീവന്‍ കൊടുത്തും പോരാടുമെന്നും മമതാ ബാനര്‍ജി പറഞ്ഞിരുന്നു.