'വഴിക്കടവ് അപകടത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു, പിന്നിൽ ഗൂഢാലോചന സംഘം'; വിമർശിച്ച് എം വി ഗോവിന്ദൻ

നിലമ്പൂ‍ർ വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പിന്നിൽ ഗൂഢാലോചന സംഘമുണ്ടെന്നു പറഞ്ഞ എം വി ഗോവിന്ദൻ ആസൂത്രിതമായി ഒരു പ്രദേശത്ത് നടന്നുവന്ന നിയമവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായതെന്നും പറഞ്ഞു.

വഴിക്കടവിലെ അപകടത്തിൽ രാഷ്ട്രീയ ഗൂഢാലോചന പരിശോധിണമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സംഭവം നടന്ന ഉടൻ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. പ്രതിപക്ഷ പ്രതിഷേധം സ്വാഭാവികമല്ല. തികച്ചും ദൗർഭാഗ്യകരമായ സംഭവത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പന്നികളെ കൊല്ലാൻ സ്ഥിരമായി നടത്തുന്ന ഒരു കുറ്റകൃത്യമാണ് ഉണ്ടായത്. കെഎസ്ഇബി ലൈനിൽ നിന്ന് അനധികൃതമായി വൈദ്യുതി മോഷ്ടിച്ചു. ഉത്തരവാദിയായ ആളെ പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

അതേസമയം നിലമ്പൂ‍ർ വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഗവണ്‍മെന്റിനെതിരെ ജനങ്ങളെ ഇളക്കിവിടാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നാരോപിച്ച് മന്ത്രി എ കെ ശശീന്ദ്രന്‍ രംഗത്ത് എത്തി. വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം വേദനാജനകമാണെന്ന് പറഞ്ഞ മന്ത്രി വാര്‍ത്ത കേട്ടയുടന്‍ ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന നിലപാട് സ്വീകരിച്ചുകൊണ്ട് പ്രതിപക്ഷത്തുള്ള യുഡിഎഫും ബിജെപിയും രംഗത്തിറങ്ങുന്ന കാഴ്ചയാണ് കണ്ടതെന്നും പറഞ്ഞു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിഷയദാരിദ്ര്യം അനുഭവപ്പെട്ട പ്രതിപക്ഷം ഗവണ്‍മെന്റിനെതിരെ ജനങ്ങളെ ഇളക്കിവിടാന്‍ പറ്റുന്ന ഒരവസരമായി ഇതിനെ ദുരുപയോഗപ്പെടുത്താനാണ് ശ്രമിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത് രാഷ്ട്രീയ ലാഭം കൊയ്യുന്നതിന് വേണ്ടി നടത്തിയ ഗൂഢാലോചന എന്ന് സംശയിക്കുകയാണ് ഞാനിപ്പോള്‍ ചെയ്യുന്നത്. അവരുടെ പ്രവര്‍ത്തിയും പ്രസ്താവനകളുമെല്ലാം തെളിയിക്കുന്നത് ഇത് വീണുകിട്ടിയ അവസരമായിട്ടല്ല മനപ്പൂര്‍വം ഉണ്ടാക്കിക്കിട്ടിയ അവസരമായാണ് പ്രയോഗിക്കുന്നത് എന്നാണെന്നും മന്ത്രി പറഞ്ഞു.

Read more