'അവള്‍ കേരളത്തില്‍ നിന്നും വരുന്നതാണ്, മരത്തിന് പിന്നില്‍ നിന്നും വസ്ത്രം മാറിക്കൊള്ളും' എന്ന് പറഞ്ഞ് അധിക്ഷേപം, ബച്ചന്‍ സാര്‍ ഇടപെട്ടു: ശോഭന

‘കല്‍ക്കി 2898 എഡി’യില്‍ അഭിനയിക്കുന്നതിന് വളരെ മുമ്പ് അമിതാഭ് ബച്ചനൊപ്പം ഒരു ഗാനരംഗത്തില്‍ ശോഭന അഭിനയിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിഗ് ബിക്കൊപ്പം സ്‌ക്രീന്‍ പങ്കിട്ട അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് ശോഭന. ആ സെറ്റില്‍ താന്‍ നേരിട്ട ദുരനുഭവവും അത് ബച്ചന്‍ എങ്ങനെ പരിഹരിച്ചു എന്നുമാണ് ശോഭന ഇന്‍സ്റ്റഗ്രാം ലൈവിലൂടെ പറഞ്ഞത്.

സിനിമയുടെ പേരോ പാട്ടിന്റെ പേരോ വെളിപ്പെടുത്തിയില്ലെങ്കിലും ആ സെറ്റില്‍ തനിക്ക് നേരിട്ട ഒരനുഭവവും അത് അറിഞ്ഞ് അമിതാഭ് ബച്ചന്‍ ശക്തമായി പ്രതികരിച്ചതിനെ കുറിച്ചും ശോഭന വ്യക്തമാക്കി. ”വര്‍ഷങ്ങള്‍ക്ക് മുമ്പ് അഹമ്മദാബാദില്‍ ബച്ചന്‍ സാറിനൊപ്പം ഒരു സോങ് ഷൂട്ടിലായിരുന്നു ഞാന്‍. പാട്ട് രംഗത്തില്‍ എനിക്ക് ധാരാളം കോസ്റ്റിയൂം ചേഞ്ചുണ്ട്.”

”ബച്ചന്‍ സാറിന് അദ്ദേഹത്തിന്റെ കാരവാന്‍ ഉണ്ടായിരുന്നു. അമിതാഭ് ബച്ചനെ കാണാന്‍ തിങ്ങിനിറഞ്ഞവരാല്‍ അഹമ്മദാബാദ് മുഴുവന്‍ നിശ്ചലമായി. എനിക്ക് ധാരാളം കോസ്റ്റ്യൂം ചേഞ്ച് ഉണ്ടായിരുന്നതിനാല്‍ ‘എന്റെ കാരവാന്‍ എവിടെ’ എന്ന് ഞാന്‍ ചോദിച്ചു.”

”സെറ്റിലുള്ള ഒരാള്‍ പറഞ്ഞത്, ‘അവള്‍ കേരളത്തില്‍ നിന്നുള്ളവളാണ്, അവര്‍ വളരെ അഡ്ജസ്റ്റ് ചെയ്യുന്നവരാണ്. അവള്‍ക്ക് ഒരു മരത്തിന് പിന്നില്‍ വസ്ത്രം മാറാന്‍ കഴിയും,’ എന്നാണ്. വാക്കി ടോക്കിയില്‍ ഇത് കേട്ട ബച്ചന്‍ സാര്‍ ഉടനെ പുറത്തിറങ്ങി, ‘ആരാണ് അങ്ങനെ പറഞ്ഞത്?’ എന്ന് അലറി. എന്നിട്ട് അദ്ദേഹം എന്നെ തന്റെ കാരവാനിലേക്ക് ക്ഷണിച്ചു.”

”അദ്ദേഹം പുറത്തേക്കിറങ്ങി നിന്നു. അന്നും ഇന്നും അദ്ദേഹം ഏറെ പാരമ്പര്യവും സംസ്‌കാരവും കാത്തുസൂക്ഷിക്കുന്നു. അദ്ദേഹത്തിന്റെ കനത്ത പ്രോസ്‌തെറ്റിക് മേക്കപ്പ് ഉണ്ടായിരുന്നിട്ടും, ആരെങ്കിലും അദ്ദേഹത്തെ കാണാന്‍ വരുമ്പോഴെല്ലാം അദ്ദേഹം എഴുന്നേറ്റ് അഭിവാദ്യം ചെയ്യുമായിരുന്നു.”

Read more

”സര്‍, എല്ലാവരെയും അഭിവാദ്യം ചെയ്യാന്‍ നിങ്ങള്‍ എഴുന്നേല്‍ക്കേണ്ടതില്ല’ എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍, ആ ശീലം എന്നില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി” എന്നാണ് ശോഭന പറഞ്ഞത്.