അഴിമതിക്കാരായ നേതാക്കളെ മോദി കുടുക്കും; അമിത്ഷാ അവരെ അലക്കിവെളുപ്പിക്കും; അലക്കു കഴിഞ്ഞ് ഗഡ്കരി പുറത്തെടുക്കും; പരിഹസിച്ച് ഖാര്‍ഗെ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അഴിമതിക്കാരെ അലക്കിവെളുപ്പിക്കുന്ന അലക്കുകല്ലാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബി.ജെ.പി ഇന്ത്യയിലെ ജനാധിപത്യം അവസാനിപ്പിക്കുമെന്നും ഇനി തെരഞ്ഞെടുപ്പുകള്‍ ഇല്ലാതാകുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പററഞ്ഞു.

നമ്മുടെ കൂടെയുണ്ടായിരുന്ന 23 പ്രതിപക്ഷ നേതാക്കളെ ബി.ജെ.പി അഴിമതിക്കാരാക്കി. അവരെ ഭീഷണിപ്പെടുത്തി പ്രധാനമന്ത്രി മോദി ബി.ജെ.പിയില്‍ ചേര്‍ത്തു. ഒരിക്കല്‍ കള്ളന്‍മാരെന്നും അഴിമതിക്കാരെന്നും വിളിച്ചവരെ ബി.ജെ.പി അവരുടെ മടിത്തട്ടിലിരുത്തി സംരക്ഷിക്കുകയാണ്. എം.എല്‍.എമാരെയും എം.പിമാരെയും നിങ്ങള്‍ വിലക്കെടുത്തു.

എന്തിന് ഞങ്ങളുടെ മുഖ്യമന്ത്രിയെ വരെ ചാക്കിട്ടുപിടിച്ചു. കേന്ദ്രമന്ത്രി അമിത് ഷാ ഏറ്റവും വലിയ അലക്കുകല്ലാണെന്നും ഖാര്‍ഗെ പരിഹസിച്ചു. അഴിമതിക്കാരായ നേതാക്കളെ മോദി ഓരോന്നായി അദ്ദേഹത്തിന് കൊടുക്കുകയാണ്. അമിത് ഷാ അവരെ അലക്കിവെളുപ്പിക്കുന്ന പണി ഏറ്റെടുത്തു.

അലക്കു കഴിഞ്ഞു ഗഡ്കരി പുറത്തെടുക്കുന്നു. ബി.ജെ.പിയുടെ അലക്കു കല്ലില്‍ വെളുപ്പിക്കപ്പെട്ടാല്‍ നേതാക്കള്‍ ശുദ്ധരായി. അവര്‍ പിന്നെ അഴിമതിക്കാരേ അല്ലന്നും ഖാര്‍ഗെ പരിഹസിച്ചു.