അങ്ങനെയെങ്കില്‍ പനീര്‍ ബട്ടര്‍ മസാലയ്ക്ക് എത്രയാകും ജി.എസ്.ടി ? പരിഹസിച്ച് ശശി തരൂര്‍

പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ക്ക് അഞ്ച് ശതമാനം ജിഎസ്ടി ചുമത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ശശി തരൂര്‍ എംപി. വാട്സാപ്പില്‍ പ്രചരിച്ച രസകരമായ മെസേജ് പങ്കുവച്ചായിരുന്നു എംപി ഇതിനെ പരിഹസിച്ചത്.

ആരാണ് ഈ മികച്ച സന്ദേശം പങ്കുവെച്ചതെന്ന് അറിയില്ല. എന്നാല്‍ ജിഎസ്ടി വിഢിത്തം തുറന്നുകാട്ടുന്നതാണ് ഈ സന്ദേശം. പനീറിന് 12 ശതമാനം ജിഎസ്ടി, ബട്ടറിന് 5 ശതമാനം, മസാലക്ക് 5 ശതമാനവുമാണെങ്കില്‍ പനീര്‍ ബട്ടര്‍ മസാലയ്ക്ക് എത്രയാകും ജിഎസ്ടി എന്നായിരുന്നു സന്ദേശം.

പാക്കറ്റില്‍ വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് അഞ്ച് ശതമാനം ജിഎസ്ടി വര്‍ധനിപ്പിച്ചിരുന്നു. തൈര്, മോര്, പാക്ക് ചെയ്ത മാംസം, മീന്‍, തേന്‍, ലസ്സി, ശര്‍ക്കര, പനീര്‍, പപ്പടം, എന്നിവയുള്‍പ്പെടെയുള്ളവയക്കാണ് അഞ്ച് ശതമാനം നികുതി വര്‍ധിപ്പിച്ചത്.

ബാങ്കുകളില്‍ നിന്നും ലഭിക്കുന്ന ചെക്ക്ബുക്കിന് 18 % ജിഎസ്ടി, 5000ത്തിലേറെ ദിവസ വാടകയുള്ള ആശുപത്രി മുറിക്ക് 5 %, 1000 രൂപയില്‍ താഴെയുള്ള ഹോട്ടല്‍ മുറി വാടകയില്‍ 12 % വര്‍ധന, വീട് ബിസിനസ് സ്ഥാപനങ്ങള്‍ക്ക് വാടകയ്ക്ക് കൊടുക്കുന്നതിനും നികുതി ബാധകമാണ്.

എല്‍ഇഡി ലാംപ്, ലൈറ്റ്, വാട്ടര്‍ പമ്പ്, സൈക്കിള്‍ പമ്പ്, അച്ചടി, എഴുത്ത്, വര എന്നിവയ്ക്കുള്ള മഷി, ചിട്ടി ഫണ്ട് ഫോര്‍മാന്‍ നല്‍കുന്ന സേവനം, ടെട്ര പാക്ക്, കട്ടിങ് ബ്ലേഡുകളുള്ള കത്തികള്‍, പേപ്പര്‍ മുറിക്കുന്ന കത്തി, പെന്‍സില്‍ ഷാര്‍പ്നറും ബ്ലേഡുകളും, സ്പൂണ്‍, ഫോര്‍ക്ക് തുടങ്ങിയവയുടെ നികുതി 12 ശതമാനത്തില്‍നിന്ന് 18 ശതമാനം ഉയര്‍ത്തിയിരുന്നു.