ഇത് എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള ശ്രമം, പ്രമുഖ നടിയും വിപിനെതിരെ പരാതി നല്‍കിയിട്ടുണ്ട്..; വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍

മാനേജര്‍ ആയിരുന്ന വിപിന്‍ കുമാറിനെ താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. മനോരമ ഓണ്‍ലൈനോടാണ് നടന്‍ പ്രതികരിച്ചത്. വര്‍ഷങ്ങളായി കൂടെ ഉണ്ടായിരുന്ന വിപിന്‍ തനിക്കെതിരെ അപവാദ പ്രചാരണമാണ് നടത്തുന്നത്. വിപിനെ മര്‍ദ്ദിച്ചിട്ടില്ല. സിസിടിവി ഉള്ളിടത്താണ് ഇതെല്ലാം സംഭവിച്ചത് എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

താനും തങ്ങളുടെ പൊതുസുഹൃത്തായ വിഷ്ണു ഉണ്ണിത്താനും ചേര്‍ന്നാണ് കൊച്ചിയിലെ ഫ്‌ളാറ്റില്‍ വിപിനെ കാണാന്‍ ചെന്നത്. താന്‍ വിപിനെ മര്‍ദ്ദിച്ചിട്ടില്ല. സിസിടിവി ഉള്ളിടത്താണ് ഇതെല്ലാം സംഭവിച്ചത്. ഫ്‌ളാറ്റിന്റെ ബേസ്‌മെന്റില്‍ വച്ചാണ് സംഭവം നടക്കുന്നത്. കറുത്ത കൂളിങ് ഗ്ലാസ് ധരിച്ചാണ് വിപിന്‍ വന്നത്. തന്നെ കുറിച്ച് മോശമായി സംസാരിക്കുന്നത് എന്തിനാണെന്ന് ചോദിച്ചു.

കണ്ണട ഊരി സംസാരിക്കാന്‍ പറഞ്ഞിരുന്നു. അങ്ങനെ ചെയ്യാത്തതു കൊണ്ട് കണ്ണട താന്‍ ഊരി മാറ്റി പൊട്ടിച്ചു, എന്നാല്‍ വിപിനെ മര്‍ദ്ദിച്ചിട്ടില്ല. തന്റെ അക്കൗണ്ടും പാസ്‌വേഡുകളും തരാന്‍ ആവശ്യപ്പെട്ടു, ക്ഷമ എഴുതി നല്‍കാനും പറഞ്ഞു. വിപിന്‍ സോറി പറയുകയും ചെയ്തിരുന്നു. ‘നരിവേട്ട’ സിനിമയ്‌ക്കെതിരെ താന്‍ സംസാരിച്ചു എന്ന് പറയുന്നത് തന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ടയാണ്.

Read more

ടൊവിനോയെ താന്‍ വിളിച്ചു സംസാരിച്ചിരുന്നു. ഇങ്ങനെയുള്ള കള്ള പ്രചാരണങ്ങള്‍ക്ക് തങ്ങളുടെ സൗഹൃദം തകര്‍ക്കാനാവില്ല. വിപിനെതിരെ ഒരു പ്രമുഖ നടി പരാതിപെട്ടിരുന്നു. ആ വിഷയം പരിഹരിച്ചത് താനാണ്. തനിക്ക് മാനേജര്‍ ഇല്ല, വിപിന്‍ തന്റെ പിആര്‍ഒ മാത്രമാണ്. തന്റെ സിനിമകളുടെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നത് അയാളാണ്. തനിക്കുള്ള ഒരേയൊരു പേഴ്‌സണല്‍ സ്റ്റാഫ് തന്റെ മേക്കപ്പ് മാന്‍ മാത്രമാണ് എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.