ഉണ്ണി എന്തിന് അങ്ങനെ പറഞ്ഞുവെന്ന് ചോദിക്കാനിരിക്കുകയാണ്, വിപിന്‍ എന്നോട് കുറ്റസമ്മതം ഒന്നും നടത്തിയിട്ടില്ല: വിഷ്ണു മോഹന്‍

ഉണ്ണി മുകുന്ദന്‍-വിപിന്‍ കുമാര്‍ വിഷയത്തില്‍ പ്രതികരിച്ച് ‘മേപ്പടിയാന്‍’ സംവിധായകന്‍ വിഷ്ണു മോഹന്‍. ഉണ്ണി മുകുന്ദന്‍ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ചര്‍ച്ചകള്‍ നടക്കവെ നടന്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നതിനെ കുറിച്ച് ചോദിക്കാനാണ് പോയതെന്നും വിപിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും ഉണ്ണി ഒരു മാധ്യമത്തോട് പ്രതികരിച്ചിരുന്നു.

സംവിധായകന്‍ വിഷ്ണു മോഹനോട് വിപിന്‍ കുറ്റം ഏറ്റ് പറഞ്ഞിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ”വിഷ്ണു മോഹന്‍ ഇക്കാര്യം വിപിനോട് ചോദിച്ചപ്പോള്‍ കുറ്റം ഏറ്റുപറഞ്ഞ് ക്ഷമ പറയുകയുണ്ടായി. പിന്നീട് വിഷ്ണു തന്നെ വിളിച്ച് നിങ്ങള്‍ നേരിട്ടു കണ്ട് ഈ പ്രശ്‌നം പരിഹരിക്കാന്‍ പറഞ്ഞു” എന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്.

എന്നാല്‍ തന്നോട് വിപിന്‍ കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് വിഷ്ണു മോഹന്‍. ഉണ്ണിയും വിപിനും തനിക്ക് വേണ്ടപ്പെട്ടവരാണ്. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരസ്പരം പറഞ്ഞു തീര്‍ക്കണമെന്ന് തന്നെയാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഉണ്ണി പറഞ്ഞത് പോലെ വിപിന്‍ കുറ്റസമ്മതമൊന്നും നടത്തിയിട്ടില്ല.

തന്നോട് കുറ്റസമ്മതം നടത്തേണ്ട ആവശ്യം എന്താണ്. അക്കാര്യം താന്‍ ഉണ്ണിയെ വിളിച്ച് ചോദിക്കാനിരിക്കുകയാണ് എന്നാണ് വിഷ്ണു മോഹന്‍ മാതൃഭൂമിക്ക് നല്‍കിയ പ്രതികരണത്തില്‍ പറയുന്നത്. അതേസമയം, ആറ് വര്‍ഷമായി ഉണ്ണി മുകുന്ദന്റെ മാനേജര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു വിപിന്‍. തന്നെ നടന്‍ മാനസികമായി പീഡിപ്പിക്കുകയും തേജോവധം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് വിപിന്‍ പറയുന്നത്.

‘മാര്‍ക്കോ’ സിനിമയ്ക്ക് ശേഷം എത്തിയ ‘ഗെറ്റ് സെറ്റ് ബേബി’ പരാജയമായതിനാല്‍ ഉണ്ണി മുകുന്ദന്‍ സിനിമയിലെ അണിയറപ്രവര്‍ത്തകരോടും നായികയോടും അസ്വാരസത്തിലാണ്. സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍ നിന്നും ശ്രീഗോകുലം മൂവീസ് പിന്മാറിയത് നടന് ഷോക്ക് ആയിരുന്നു. നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റ് ഇട്ടതിന് പിന്നാലെ തന്നെ കാണണമെന്ന് പറഞ്ഞ് വിളിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. കൊന്ന് കളയുമെന്ന് ഭീഷണി പെടുത്തി എന്നാണ് വിപിന്‍ പരാതിയില്‍ പറയുന്നത്.