ശശി തരൂരിന് എതിരെ ഗ്രൂപ്പുകള്‍ ഇടഞ്ഞു; അച്ചടക്ക വാളോങ്ങി എ.ഐ.സി.സി; പരസ്യപ്രസ്താവനകള്‍ വിലക്കി; നിരീക്ഷിക്കാന്‍ താരിഖ് അന്‍വര്‍

ശി തരൂരിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസിനെ തകര്‍ക്കുമെന്ന് വിലയിരുത്തി കേന്ദ്ര നേതൃത്വം. തരൂരിനെക്കുറിച്ചുള്ള എല്ലാ പരസ്യപ്രസ്താവനകളും എഐസിസി വിലക്കി. തരൂരോ, മറ്റ് നേതാക്കളോ പരസ്പര വിമര്‍ശനങ്ങള്‍ ഉന്നയിക്കരുതെന്നാണ് എഐസിസി നേതൃത്വത്തിന്റെ നിര്‍ദ്ദേശം. കേരളത്തിലെ സാഹചര്യം നിരീക്ഷിക്കാന്‍ താരിഖ് അന്‍വറിന് എഐസിസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെ പി സി സി അധ്യക്ഷനും, പ്രതിപക്ഷനേതാവും പരസ്പരം ചര്‍ച്ചകള്‍ നടത്തി മുന്‍പോട്ട് പോകണമെന്നും എഐസിസി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച തരൂരിന് മറുപടിയുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയതോടെയാണ് ഗ്രൂപ്പ് തലത്തിലേക്ക് വിവാദം ഉയര്‍ത്തിയത്.

നാലു വര്‍ഷത്തിന് ശേഷമുള്ള കാര്യത്തില്‍ ആരെങ്കിലും കോട്ട് തയ്ച്ച് വെച്ചിട്ടുണ്ടെങ്കില്‍ ഊരി വേച്ചേക്കെണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞത്. നാല് വര്‍ഷം കഴിഞ്ഞ് താന്‍ ഇന്നതാകുമെന്ന് ഇപ്പോള്‍ ആരും പറയേണ്ടെന്നും നാല് വര്‍ഷം കഴിഞ്ഞ് കേരളത്തിലും ഇന്ത്യയിലും എന്താണ് സംഭവിക്കുകയെന്ന് ഇപ്പോള്‍ ഇവിടെ പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്നും ചെന്നിത്തല പറഞ്ഞു. ശശിതരൂര്‍ ഉയര്‍ത്തിവിട്ട വിവാദത്തില്‍ ആയിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

ഇപ്പോള്‍ ശ്രമിക്കേണ്ടത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിജയത്തിനായിട്ടാണ്. അതുകൊണ്ട് ആരെങ്കിലും കോട്ട് തയ്ച്ച് വെച്ചിട്ടുണ്ടെങ്കില്‍ ആ കോട്ടുകളൊക്കെ ഊരി വെച്ച്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയിപ്പിക്കുന്നതിന് വേണ്ടി രംഗത്തിറങ്ങണമെന്ന അഭ്യര്‍ത്ഥനയാണുള്ളതെന്നും പറഞ്ഞു. ശശി തരൂരിന്റെ മുഖ്യമന്ത്രി പ്രസ്താവന കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴി വെച്ചിരിക്കുന്നത്. കെ. മുരളീധരനും കെ.സി. വേണുഗോപാലും അടക്കമുള്ളവര്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിനെപ്പറ്റിയാണ് ഇപ്പോള്‍ ആലോചിക്കേണ്ടതെന്ന് കെ. മുരളീധരനും പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെപ്പറ്റി ചന്തിക്കേണ്ടി പോലും വരില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും പ്രതികരിച്ചു. കോണ്‍ഗ്രസുകാര്‍ പരസ്പരം പറയുന്നത് ചര്‍ച്ചയാകാന്‍ ഇടവരുത്തരുതെന്നും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് പാര്‍ട്ടിയിലാണ് പറയേണ്ടതെന്നാണ് കെ.സി. വേണുഗോപാല്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസിന്റെ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വച്ച ശശി തരൂര്‍ പ്രവര്‍ത്തക സമിതി ലക്ഷ്യമിടുന്നുണ്ട്. ഫെബ്രുവരിയില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തില്‍ പുതിയ സമിതി നിലവില്‍ വരുമ്പോള്‍ അതിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുമെന്നാണ് തരൂര്‍ കരുതുന്നത്. ഭാരത് ജോഡോ യാത്രക്ക് ശേഷം തരൂര്‍ വിഷയം കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്യും.
സംസ്ഥാന നേതാക്കളുടെ പരാതി ശക്തമായതോടെ പ്രവര്‍ത്തക സമിതിയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ എഐസിസി നേതൃത്വത്തില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.