സുമിയില്‍ നിന്ന് അതിര്‍ത്തിയിലേക്ക് നീങ്ങുകയാണെന്നും തങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ ഇന്ത്യാ ഗവണ്‍മെന്റും എംബസിയുമായിരിക്കും ഉത്തരവാദികളെന്നും സുമിയിലെ ഇന്ത്യന്‍ വിദ്യാർത്ഥികളുടെ വീഡിയോ സന്ദേശം. അവസാന ശ്രമമെന്ന നിലയില്‍ തങ്ങള്‍ അതിര്‍ത്തിയിലേക്ക് നീങ്ങുകയാണെന്നും വിദ്യാർത്ഥികള്‍ സന്ദേശത്തില്‍ പറഞ്ഞു. ”രണ്ട് നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് ഞങ്ങള്‍ അറിഞ്ഞത്.
മരിയുപോളിലേക്ക് സുമിയില്‍ നിന്ന് 600 കിലോ മീറ്റര്‍ ദൂരമുണ്ട്. രാവിലെ മുതല്‍ ഇവിടെ തെരുവ് യുദ്ധത്തിന് സമാനമായ രീതിയില്‍ ഷെല്ലാക്രമണം നടക്കുകയാണ്. ഞങ്ങള്‍ ഏറെ നേരെ കാത്തിരിന്നു. ഇനിയും കാത്തിരിക്കാനാവില്ല. ഞങ്ങളുടെ ജീവന്‍ അപകടത്തിലാണ്. ഞങ്ങള്‍ അതിര്‍ത്തിയിലേക്ക് നീങ്ങുകയാണ്. എന്തെങ്കിലും സംഭവിച്ചാല്‍ ഇന്ത്യന്‍ എംബസിയും ഗവണ്‍മെന്റുമായിരിക്കും ഉത്തരവാദികള്‍. ‘മിഷന്‍ ഗംഗ’ ഒരു വലിയ പരാജയമാണ്. ഇത് ഞങ്ങളുടെ അവസാന വീഡിയോയാണ്. അവസാന അഭ്യര്‍ഥനയാണ്- വിദ്യാർത്ഥികള്‍ പറഞ്ഞു.
യുദ്ധഭൂമിയില്‍ കുടുങ്ങിയവര്‍ക്ക് സുരക്ഷിതമായി പുറത്തുകടക്കാനാണ് ഇത്തരമൊരു സുരക്ഷിത ഇടനാഴി ഒരുക്കിയത്. സുമിയിലെ ഒഴികെ മറ്റു നഗരങ്ങളിലെ വിദ്യാർത്ഥികളെല്ലാം ഏറെക്കുറെ രക്ഷപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് സുമിയിലെ വിദ്യാർത്ഥികളുടെ ആശങ്ക വര്‍ധിച്ചത്.
Read more
അതേസമയം വിദ്യാർത്ഥികള്‍ ബങ്കറുകളില്‍ തന്നെ തുടരണമെന്നാണ് എംബസിയുടെ നിര്‍ദേശം. രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നതിനാല്‍ പുറത്തിറങ്ങി നടക്കുന്നത് ഒട്ടും സുരക്ഷിതമല്ലെന്നും വിദ്യാർത്ഥികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.