'മോദി ജീയുടെ ജനപ്രീതി സമാനതകളില്ലാത്തത്, ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തി'; വോട്ട് കുറയുന്നതൊന്നും ബിജെപിയെ ബാധിക്കില്ലെന്ന് രാജ്‌നാഥ് സിംഗ്; 'യുപിയില്‍ 80ല്‍ 80ഉം പോരും'

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് നടന്നു കൊണ്ടിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ അത്താണിയെന്ന് ആവര്‍ത്തിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഏഴ് ഘട്ടത്തിലായി പൂര്‍ത്തിയാകുന്ന 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ തന്നെ വോട്ടിംഗിന് ഉണ്ടാകുന്ന ഇടിവ് ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ വോട്ടിംഗില്‍ ഉണ്ടാകുന്ന കുറവ് ഒരു തരത്തിലും ബിജെപിയെ ബാധിക്കില്ലെന്നാണ് പ്രതിരോധ മന്ത്രി പറയുന്നത്. ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ നിന്ന് മല്‍സരിക്കുന്ന രാജ്‌നാഥ് സിംഗ് സംസ്ഥാനത്തെ 80 സീറ്റില്‍ 80ഉം ബിജെപി പിടിക്കുമെന്ന് അവകാശപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി സമാനതകളില്ലാത്തതാണ്. അദ്ദേഹം ലോകത്തിന് മുന്നല്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തി. രാജ്യം അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാന്‍ ആഗ്രഹിക്കുന്നു. ജനങ്ങള്‍ മോദിയെ വിശ്വസിക്കുന്നു.

രാജ്യത്തെ ജനങ്ങള്‍ക്ക് മോദിയെ വിശ്വാസമാണെന്നും മോദി ഗ്യാരന്റിയില്‍ മൂന്നാംവട്ടവും ബിജെപി അധികാരത്തിലേറുമെന്നുമാണ് രാജ്‌നാഥ് സിംഗ് പറയുന്നത്. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയത്തെ വിമര്‍ശിച്ച രാജ്‌നാഥ് സിംഗ് പ്രതിപക്ഷം സംഭ്രമിപ്പിക്കുന്ന ജനങ്ങളെ ഇരുട്ടിലാക്കുന്ന രാഷ്ട്രീയമാണ് പുറത്തെടുക്കുന്നതെന്നും കുറ്റപ്പെടുത്തി.

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമേഠിയിലും റായ്ബറേലിയിലും മല്‍സരിക്കാനുള്ള സാധ്യത ചൂണ്ടിക്കാണിച്ചപ്പോള്‍ പിന്നെന്തിനാണ് അവര്‍ തീരുമാനം വൈകിപ്പിക്കുന്നതെന്നായിരുന്നു രാജ്‌നാഥ് സിംഗിന്റെ ചോദ്യം. ഞങ്ങള്‍ പോരാട്ടത്തിന് തയ്യാറാണെന്നും ആര്‍ക്ക് വേണമെങ്കിലും മല്‍സരിക്കാമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

വോട്ടിംഗ് ശതമാനത്തിലുള്ള കുറവ് പ്രതിപക്ഷ പാര്‍ട്ടികളില്‍ വിശ്വസിക്കുന്ന വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാനുള്ള ആവേശമില്ലാത്തതിനാലാണെന്നും പരിഹസിച്ചു. ബിജെപി എന്തായാലും വീണ്ടും അധികാരത്തില്‍ വരുമെന്ന് ഏവര്‍ക്കും അറിയാമെന്നും അതിനാലാണ് എതിരാളികള്‍ക്ക് വോട്ട് ചെയ്യാനുള്ള ആവേശമില്ലാത്തതെന്നാണ് പ്രതിരോധ മന്ത്രിയുടെ പരിഹാസം. അമിത ആത്മവിശ്വാസവും മോദി ഗ്യാരന്റി വീരവാദവും ഉയര്‍ത്തി തന്നെയാണ് തിരഞ്ഞെടുപ്പുകളെ ബിജെപി നേരിടുന്നത്. എന്നാല്‍ രണ്ട് ഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ പാര്‍ട്ടിയുടെ ആത്മവിശ്വാസം കുറഞ്ഞതാണ് വലിയ തരത്തിലുള്ള വര്‍ഗീയ ധ്രൂവീകരണ ശ്രമങ്ങള്‍ക്ക് പ്രധാനമന്ത്രി തന്നെ നേതൃത്വം നല്‍കുന്നതിന് പിന്നിലെന്ന് ആക്ഷേപം ശക്തമാണ്.