രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകൻ വിദേശത്തേക്കു പോകാൻ തയാറെടുക്കുന്നു. കേസിലെ പ്രതികളായ മുരുകൻ, റോബർട് പയസ്, ജയകുമാർ എന്നിവർ ജയിൽ മോചിതരായി തിരുച്ചിറപ്പള്ളിയിലെ അഭയാർഥി ക്യാംപിൽ കഴിയുകയായിരുന്നു. ക്യാമ്പിൽ കഴിയുന്ന മൂന്ന് പേരെയും, യാത്രാരേഖകൾക്കുള്ള അപേക്ഷ നൽകാനായി നാളെ ചെന്നൈയിലെ ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷനിൽ എത്തിക്കും. തിരുച്ചിറപ്പള്ളി ജില്ലാ കളക്ടറാണ് മദ്രാസ് ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്.
മുരുകൻ യുകെയിലുള്ള മകളുടെ അടുത്തേക്കു പോകാനാണ് നീക്കം. വിദേശത്തേക്കു പോകാനായി പാസ്പോർട്ട് തയാറാക്കുന്നതിനായുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. യുകെയിലുള്ള മകൾക്കൊപ്പം താമസിക്കാൻ അനുവദിക്കണം എന്നു കാണിച്ച് മുരുകന്റെ ഭാര്യ നളിനി മദ്രാസ് ഹൈക്കോടതിയിൽ ഹര്‍ജി നൽകിയിരുന്നു. ശ്രീലങ്ക പാസ്പോർട്ടും യാത്രരേഖകളും അനുവദിച്ചാൽ ഇവർക്ക് ഇന്ത്യ വിടാനാകും. എന്നാൽ ചെന്നൈ സ്വദേശിയെ വിവാഹം ചെയ്ത ജയകുമാർ, ശ്രീലങ്കയിലേക്ക് മടങ്ങുന്നില്ലെന്ന നിലപാടിലാണ്.
Read more
2022 നവംബറിൽ സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ജയിൽ മോചിതരായെങ്കിലും, യാത്രാ രേഖകൾ ഇല്ലാത്തതിനാൽ ഇവരെ തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാംപിലേക്ക് മാറ്റിയിരുന്നു. അതേസമയം കേസിൽ ജയിൽ മോചിതനായി ശ്രീലങ്കയിലേക്കു പോകാൻ അനുമതി ലഭിച്ച ശാന്തൻ അടുത്തിടെ മരിച്ചു. ശാന്തൻ മരിച്ചതോടെ മറ്റുള്ളവരുടെ മോചനത്തിനായുള്ള ആവശ്യം ശക്തമായിരുന്നു. 1991 മെയ് 21 ന് രാത്രി ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവേയാണ് പ്രധാനമന്ത്രി ആയിരുന്ന രാജീവ് ഗാന്ധി ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്.