'രാഹുല്‍ ഗാന്ധി ഭ്രാന്തൻ, പാര്‍ലമെന്‍റിനുള്ളില്‍ പൂട്ടിയിട്ട് തല്ലണം'; ഭീഷണിയുമായി ബിജെപി എംഎല്‍എ

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍റില്‍ പൂട്ടിയിട്ട് തല്ലണമെന്ന അക്രമ ആഹ്വാനവുമായി കര്‍ണാടക ബിജെപി എംഎല്‍എ. മംഗലാപുരം നോർത്തിൽ നിന്ന് രണ്ട് തവണ എംഎൽഎയായ ഭരത് ഷെട്ടിയാണ് പരസ്യമായി രാഹുലിനെതീരെ ഭീഷണി മുഴക്കിയത്. പാർലമെൻ്റിനുള്ളിൽ ഇട്ടൊന്ന് അടിച്ചാൽ രാഹുൽ നന്നായിക്കോളുമെന്നും ഭരത് ഷെട്ടി പറഞ്ഞു.

‘രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍റിനുള്ളില്‍ പൂട്ടിയിട്ട് തല്ലണം. ഏഴ് മുതല്‍ എട്ട് വരെ എഫ്ഐ ആറുകള്‍ ഫയല്‍ ചെയ്യാന്‍ ഈ നിയമം ഇടയാക്കും. രാഹുല്‍ മംഗളൂരു നഗരത്തില്‍ വന്നാല്‍ ഞങ്ങള്‍ ഇതിനുള്ള സൗകര്യം ഒരുക്കും. ഹിന്ദു ദൈവമായ ശിവന്റെ ചിത്രമാണ് രാഹുല്‍ കയ്യില്‍ പിടിച്ചത്, ശിവൻ തൻ്റെ മൂന്നാം കണ്ണ് തുറന്നാൽ രാഹുല്‍ ചാരമായി മാറും. ഹിന്ദു വിരുദ്ധ നയമാണ് അവർ സ്വീകരിച്ചിരിക്കുന്നത്. രാഹുൽ ഒരു ഭ്രാന്തനാണെന്ന് വ്യക്തമാണ്. താൻ എന്തു പറഞ്ഞാലും ഹിന്ദുക്കൾ നിശബ്ദമായി കേൾക്കുമെന്ന് രാഹുൽ കരുതുന്നു’- ബിജെപി എംഎല്‍എ പറഞ്ഞു.

‘ശിവാജിയും മഹാറാണാ പ്രതാപും ജനിച്ചത് ഹിന്ദു സമൂഹത്തിലാണ്. ആവശ്യമുള്ളപ്പോഴെല്ലാം ഞങ്ങൾ ആയുധങ്ങൾ എടുക്കും. ആയുധങ്ങളെ പൂജിച്ചതിന് ശേഷം എങ്ങനെ തിരിച്ചടിക്കണമെന്ന് നന്നായി അറിയാം. പാർലമെൻ്റിനുള്ളിലെ ശക്തമായ അടിക്ക് ശേഷം രാഹുൽ ഗാന്ധി നന്നായിക്കോളും’- ഷെട്ടി പറഞ്ഞു.

‘രാഹുൽ പാർലമെൻ്റിൽ ‘കുരച്ചാൽ’ പ്രാദേശിക നേതാക്കൾ ഇവിടെ വാലാട്ടാൻ തുടങ്ങും. ഹിന്ദുമതത്തെയും സ്ഥാപനങ്ങളെയും സംരക്ഷിക്കേണ്ടത് ബിജെപിയുടെ കടമയാണ്. ഹിന്ദുവും ഹിന്ദുത്വവും വ്യത്യസ്തമാണെന്ന് കോൺഗ്രസ് പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഇത്തരം നേതാക്കൾ കാരണം ഹിന്ദുക്കൾക്ക് ഭാവിയിൽ ആപത്ത് നേരിടേണ്ടിവരും. ഹിന്ദുക്കൾ വീടിന് പുറത്തിറങ്ങാത്ത സാഹചര്യം അവർ സൃഷ്ടിക്കും’- ഷെട്ടി പറഞ്ഞു. രാഹുൽ ഗാന്ധി കേരളം സന്ദർശിക്കുമ്പോൾ മതേതരവാദിയായി മാറുമെന്നും തമിഴ്‌നാട്ടിൽ നിരീശ്വരവാദിയാകുമെന്നും ഷെട്ടി ആരോപിച്ചു. ഗുജറാത്തില്‍ വരുമ്പോള്‍ രാഹുല്‍ പരമശിവന്‍റെ കടുത്ത ഭക്തനായി മാറുന്നുവെന്നും ഷെട്ടി കൂട്ടിച്ചേര്‍ത്തു.

Read more

99 ലോക്‌സഭാ സീറ്റുകൾ മാത്രം നേടിയാണ് രാഹുൽ ഗാന്ധി വലിയ നേട്ടമുണ്ടാക്കിയതെന്ന് അവകാശപ്പെടുന്നതെന്നും ഭരത് ഷെട്ടി പരിഹസിച്ചു.
ബിജെപി അക്രമവും വിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്ന് രാഹുൽ പാർലമെന്റിൽ പറഞ്ഞത് രാജ്യത്തെ മുഴുവൻ ഹിന്ദുക്കൾക്കെതിരെ ആണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ബിജെപി നേതാവിന്റെ ഭീഷണി.