പ്രവാചകന്‍ മുഹമ്മദ് നബിക്ക് എതിരെ വിവാദ പരാമര്‍ശം നടത്തിയ നൂപൂര്‍ ശര്‍മ്മയെ പിന്തുണച്ച ഒരാളെ തലയറുത്ത് കൊന്നു, രണ്ട് പേര്‍ പിടിയില്‍

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നുപൂര്‍ ശര്‍മയെ പിന്തുണച്ചതിന്റെ പേരില്‍ രാജസ്ഥാനില്‍ ഒരാളെ തലയറുത്ത് കൊന്നു. രാജസ്ഥാനിലെ ഉദയ്പുരിലാണ് സംഭവം. തയ്യല്‍ കടക്കാരനായ കനയ്യ ലാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.   പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. എല്ലാവരും സമാധാനം പാലിക്കണമന്ന്് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് ആഹ്വാനം ചെയ്തു.

ഉദയ്പുരിലെ മാല്‍ദാസ് തെരുവില്‍ പട്ടാപ്പകലാണ് കൊലപാതകം നടന്നത്. രണ്ടു യുവാക്കള്‍ ചേര്‍ന്നാണ് തയ്യല്‍ കടക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടയാള്‍ ദിവസങ്ങള്‍ക്ക് മുമ്പ് നുപൂര്‍ ശര്‍മയെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നുവെന്ന് ആരോപിച്ചാണ് കൊലപാതകം.

കൊലപാതം നടത്തുന്നതിന്റെ ദൃശ്യം ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ച അക്രമികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി മുഴക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.

Read more

വിവാദ സാമൂഹിക മാധ്യമ പോസ്റ്റുകളെ തുടര്‍ന്ന് രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. കൊല്ലപ്പെട്ട കടയുടമയെ നേരത്തെ പോലീസ് ചോദ്യംചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.കൊലപാതകം നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും രാജസ്ഥാന്‍ പോലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നാലെ പ്രതിഷേധവുമായി പ്രദേശവാസികള്‍ തെരുവിലിറങ്ങി. ഇതേ തുടര്‍ന്ന് പ്രദേശത്തെ കടകള്‍ പോലീസ് അടപ്പിച്ചിട്ടുണ്ട്. ഉദയ്പുരില്‍ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.