'ഇന്ത്യ-പാക് വിഭജനത്തിന് കാരണം മുസ്ലിം ലീ​ഗ്'; കോൺഗ്രസ് പ്രകടന പത്രികയിൽ മുസ്ലിം ലീഗിന്റെ സ്റ്റാമ്പ് : പ്രധാനമന്ത്രി

ഇന്ത്യ-പാക് വിഭജനത്തിന് കാരണം മുസ്ലീം ലീ​ഗാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺ​ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയിൽ വിഭജനത്തിന് കാരണക്കാരായ മുസ്ലീം ലീ​ഗിന്റെ സ്റ്റാമ്പുണ്ടെന്നും മോദി കുറ്റപ്പെടുത്തി. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഭരണഘടന തിരുത്തുമെന്ന വിമർശനത്തിന് മറുപടി പറഞ്ഞ പ്രധാനമന്ത്രി, ഭരണഘടന സർക്കാറിന് ​ഗീതയും ഖുറാനും ബൈബിളുമാണെന്ന് പറഞ്ഞു. അംബേദ്കർ നേരിട്ട് വന്ന് ആവശ്യപ്പെട്ടാലും ഭരണഘടന നശിപ്പിക്കാനാകില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു പാര്‍ട്ടി പ്രകടന പത്രികയിൽ പറഞ്ഞത് ആണവായുധങ്ങൾ ഇല്ലാതാക്കും എന്നാണ്. രണ്ട് അയൽരാജ്യങ്ങളും ആണവായുധങ്ങളുമായി നിൽക്കുമ്പോൾ അങ്ങനെ ചെയ്യേണ്ടത്? ഇന്ത്യയുടെ ശക്തി ഇല്ലാതാക്കുന്ന ഈ സഖ്യം എന്ത് സഖ്യമാണെന്നും മോദി ചോദിച്ചു.

അതേസമയം തേജസ്വി യാദവ് മീൻ കഴിക്കുന്ന വീഡിയോ വിശ്വാസികളെ അപമാനിക്കാനാണെന്ന് വിമർശിച്ച് ബിഹാറിൽ മോദി രംഗത്തെത്തിയിരുന്നു. ഇതിനെതിരെ തേജസ്വി യാദവ് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യങ്ങൾക്ക് മറുപടി പറയണം. ജനങ്ങളുടെ പ്രധാനപ്പെട്ട പ്രശ്നങ്ങളായ ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയാണ് തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത്. പത്ത് വ‍ര്‍ഷം അധികാരത്തിൽ ഇരുന്നിട്ടും എന്തുകൊണ്ട് നരേന്ദ്ര മോദി ദാരിദ്ര്യം ഇല്ലാതാക്കിയില്ല എന്ന് തേജസ്വി യാദവ് ചോദിച്ചു. ബിഹാറിന് എന്തുകൊണ്ട് പ്രത്യേക പദവി നൽകിയില്ല എന്നും തേജസ്വി ചോദിച്ചു.