ഭാരതമാതാവ് ഓരോ ഇന്ത്യന്‍ പൗരന്റെയും ശബ്ദം: രാഹുല്‍ ഗാന്ധി

ഭാരത മാതാവ് ഓരോ ഇന്ത്യന്‍ പൗരന്റെയും ശബ്ദമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്വാതന്ത്ര്യ ദിന സന്ദേശത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ”ഭാരതമാതാവ് ഓരോ ഇന്ത്യന്‍ പൗരന്റെയും ശബ്ദമാണ്. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സന്തോഷത്തോടെയുള്ള സ്വാതന്ത്ര്യ ദിനം ആശംസിക്കുന്നു” രാഹുല്‍ ട്വീറ്റ് ചെയ്തു.

ഭാരത് ജോഡോ യാത്രയുടെ അനുഭവങ്ങളും രാഹുല്‍ പങ്കുവച്ചു. ചൂടിലും പൊടിയിലും മഴയിലുമായി കാടുകളിലൂടെയും നഗരങ്ങളിലൂടെയും കുന്നുകളിലൂടെയും കഴിഞ്ഞ വര്‍ഷം 145 ദിവസം വീടാകുന്ന ഭൂമിയിലൂടെ നടന്നു.

കടല്‍തീരത്ത് ആരംഭിച്ച് കശ്മീരിലെ മഞ്ഞുവീഴ്ചയില്‍ അവസാനിച്ച യാത്ര. യാത്രയ്ക്കിടയില്‍ നേരിട്ട ആരോഗ്യപ്രശ്‌നവും യാത്ര തുടരാന്‍ സഹായിച്ച പ്രചോദനവും രാഹുല്‍ കുറിപ്പില്‍ പങ്കുവെച്ചു.

യാത്ര അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ആരെങ്കിലും വന്ന് തുടരാനുള്ള ഊര്‍ജ്ജം സമ്മാനിച്ചെന്ന് അദ്ദേഹം പറയുന്നു. ഒരിക്കല്‍ അത് മനോഹരമായ ഒരു കത്ത് കൊണ്ടുവന്ന പെണ്‍കുട്ടിയായിരുന്നു, മറ്റൊരിക്കല്‍ ഒരു വൃദ്ധ, പെട്ടെന്ന് ഓടിവന്ന് കെട്ടിപ്പിടിച്ച ഒരാള്‍.

കര്‍ഷകര്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍, സ്ത്രീകള്‍, കുട്ടികള്‍ അങ്ങനെ യാത്രയില്‍ ഊര്‍ജ്ജമായി മാറിയ വ്യത്യസ്ത തലത്തിലുള്ള മനുഷ്യരെ രാഹുല്‍ കുറിപ്പില്‍ ഓര്‍ത്തെടുത്തു.