കോവിഡിന് ചികിത്സ തേടിയില്ല; ചെന്നൈയില്‍ മലയാളി ദമ്പതികള്‍ മരിച്ചു

തമിഴ്‌നാട്ടില്‍ മലയാളി ദമ്പതികള്‍ കോവിഡ് ബാധിച്ച് മരിച്ചു. നെസപ്പാക്കത്ത് സ്ഥിരതാമസക്കാരായ പാലക്കാട് കൊല്ലങ്കോട് കാമ്പ്രത്ത് കെ. രവീന്ദ്രൻ (60), ഭാര്യ വന്ദന (52) എന്നിവരാണ് മരിച്ചത്.

നെസപ്പാക്കത്തെ വീട്ടില്‍ ഒരാഴ്ചയായി അസുഖം ബാധിച്ച് കഴിയുകയായിരുന്നു. ദമ്പതികള്‍ അവശനിലയിലാണെന്ന് അറിഞ്ഞ് അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിച്ചു. ആശുപത്രിയില്‍ എത്തിച്ചശേഷമാണ് ഇവര്‍ക്ക് കോവിഡാണെന്ന് സ്ഥിരീകരിച്ചത്.

രവീന്ദ്രൻ ചെന്നൈയിലെ സ്വകാര്യ സർവകലാശാലയുടെ മുൻ പി.ആർ.ഒ. ആണ്. വന്ദന കെ.കെ. നഗറിലെ സ്വകാര്യ സ്കൂളിൽ അഡീഷണൽ വൈസ് പ്രിൻസിപ്പലായിരുന്നു.

ദമ്പതിമാർക്ക് മക്കളില്ല. തനിച്ചുതാമസിച്ചിരുന്ന ഇവർക്ക് ഒരാഴ്ചയിലേറെയായി അസുഖമായിരുന്നു. ബന്ധുക്കൾ ഫോണിൽ വിളിക്കുമ്പോൾ ശാരീരികാസ്വസ്ഥതകളെക്കുറിച്ച് സൂചിപ്പിച്ചിരുന്നെങ്കിലും കാര്യമായ അസുഖമില്ലെന്നാണ് പറഞ്ഞിരുന്നത്.കോവിഡ് ബാധിതരായതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഞായറാഴ്ച ശവസംസ്കാരം നടത്തും.