കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 6 ന്; മലപ്പുറം ഉപതിരഞ്ഞെടുപ്പും ഇതേ ദിവസം

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 6 ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായിട്ടായിരിക്കും നടക്കുക. മലപ്പുറം ഉപതിരഞ്ഞെടുപ്പും ഏപ്രിൽ 6 ന് തന്നെ നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 12 നാണ്. നാമനിര്‍ദ്ദേശം നൽകാനുള്ള അവസാന ദിനം മാർച്ച് 19. സൂക്ഷ്മ പരിശോധന മാർച്ച് 20 നാണ്. നാമനിര്‍ദ്ദേശം പിൻവലിക്കാനുള്ള തീയതി മാർച്ച് 22 നാണ്. വോട്ടെണ്ണൽ മെയ് 2 ന് നടക്കും.

ഇതോടെ മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തീയതികൾ പ്രഖ്യാപിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ സുനിൽ അറോറയാണ് പ്രഖ്യാപനം നടത്തിയത്. തീയതി തീരുമാനിച്ചത് പരീക്ഷകളും ഉത്സവങ്ങളും കണക്കിലെടുത്താണ്. കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു.

80 വയസിന് മുകളിൽ ഉള്ളവർക്ക് തപാൽ വോട്ട് ഉണ്ടാവും. കേരളത്തിൽ ആകെ 40,771 പോളിംഗ് ബൂത്തുകൾ. കോവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടി. അഞ്ച് സംസ്ഥാനങ്ങളിലായി 2.7 ലക്ഷം പോളിംഗ് ബൂത്തുകൾ ഉണ്ടാവും. 18.86 കോടി വോട്ടർമാരാണ് ഉള്ളത്. വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാം. പത്രിക നൽകാൻ സ്ഥാനാർത്ഥികൾക്കൊപ്പം രണ്ട് പേർ മാത്രമേ പാടുള്ളൂ. വീട് കയറി ഉള്ള പ്രചാരണത്തിന് അഞ്ച് പേർ മാത്രമേ പാടുള്ളൂ. തിരഞ്ഞെടുപ്പിനായി ഓരോ മണ്ഡലത്തിലും പരമാവധി ചെലവാക്കാവുന്നത് 30.8 ലക്ഷം രൂപയാണ്. ദീപക് മിശ്ര ഐ.പി.എസ് കേരളത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷകനായിരിക്കും. പ്രത്യേക കേന്ദ്ര നിരീക്ഷകനെ രണ്ട് ദിവസത്തിനകം തീരുമാനിക്കും.

തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് ഏപ്രിൽ ആറിനാണ് നടക്കുക. വോട്ടെണ്ണൽ മേയ് രണ്ടിന് തന്നെ. പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് എട്ട് ഘട്ടമായി നടത്തും. മാർച്ച് 27, ഏപ്രിൽ 1, ഏപ്രിൽ 6, ഏപ്രിൽ 10, ഏപ്രിൽ 17, ഏപ്രിൽ 26, ഏപ്രിൽ 29 എന്നീ തീയതികളിലായിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് രണ്ടിന്. പുതുച്ചേരിയിലും തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും. ഏപ്രിൽ ആറിനായിരിക്കും തിരഞ്ഞെടുപ്പ്. അസമിൽ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തും. ആദ്യ ഘട്ടം മാർച്ച് 27ന്. രണ്ടാം ഘട്ടം ഏപ്രിൽ 1നും മൂന്നാം ഘട്ടം ഏപ്രിൽ 6നും നടക്കും. മേയ് 2നായിരിക്കും വോട്ടെണ്ണൽ.