കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ ഇന്ന് നിയമസഭാ സമ്മേളനം, സുപ്രീം കോടതി വിധി നിര്‍ണായകം

എം.എല്‍.എമാരുടെ കൂട്ട രാജിയെ തുടര്‍ന്ന് രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന കര്‍ണാടക രാഷ്ട്രീയത്തില്‍ ഇന്ന് തുടങ്ങുന്ന നിയമസഭാ സമ്മേളനം നിര്‍ണായകമാണ്. എന്നാല്‍ രാജിയോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ബി.ജെ.പി. ഇന്ന് രാജിയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയും കൂടി ആകുന്നതോടെ നിയമസഭ പ്രക്ഷുബ്ധമാകുമെന്നാണ് കണക്കുകൂട്ടല്‍.

നിയമസഭാ സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന മന്ത്രിസഭാ യോഗം പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടാനാണ് തീരുമാനിച്ചത്. സ്പീക്കര്‍
രാജി സ്വീകരിക്കുന്നതില്‍ കാലതാമസമുണ്ടാക്കിയാല്‍ അവിശ്വാസ പ്രമേയത്തിന് ബി.ജെ.പി ശ്രമിക്കും. ഇതെല്ലാം ഇന്ന് വരാനിരിക്കുന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും. ഗവര്‍ണറുടെ നിലപാടും നിര്‍ണായകമാകും. ഭരണപക്ഷത്തു നിന്ന് 16 പേര്‍ രാജി വെച്ചതോടെ സഭയുടെ അംഗബലം 208 ആയി കുറഞ്ഞു. ഇതില്‍ ബി.ജെ.പി.ക്ക് 107 പേരുടെയും കോണ്‍ഗ്രസ്- ദള്‍ സഖ്യത്തിന് 101 പേരുടെയും പിന്തുണയുമാണുള്ളത്. ഈ സാഹചര്യത്തില്‍ ധനബില്‍ പാസാക്കുന്നത് ബുദ്ധിമുട്ടായിരിക്കും. വിമതപക്ഷത്ത് നിന്നുള്ളവരെ അനുനയിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം. രാജിവെച്ച എം.എല്‍.എ.മാരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസും ജനതാദള്‍ എസും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടിക്ക് സാധ്യത കുറവാണ്. 16 പേരെ അയോഗ്യരാക്കിയാല്‍ സഭയില്‍ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള അവസരം പൂര്‍ണമായും ഇല്ലാതാകും. ബി.ജെ.പി.ക്ക് സര്‍ക്കാരിനെ വീഴ്ത്താനും കഴിയും. നിലവില്‍ ഭരണപക്ഷത്തെക്കാള്‍ ബി.ജെ.പി.ക്ക് ആറ് അംഗങ്ങളുടെ കൂടുതല്‍ പിന്തുണയുണ്ട്. വിമതപക്ഷത്തു നിന്ന് ഇത് നേടിയെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.