ആകാംക്ഷയുടെ മുള്‍മുനയില്‍ കര്‍ണാടകം, വിശ്വാസപ്രമേയം അവതരിപ്പിച്ചു, വോട്ടെടുപ്പ് നീളാന്‍ സാധ്യത

കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചു. സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് നേടുമെന്ന് പറഞ്ഞ മുഖ്യമന്ത്രി സഖ്യസര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ബി.ജെ.പി നിരന്തരം ശ്രമിക്കുകയാണെന്നും വിശദീകരിച്ചു. ബി.ജെ.പിയുടേത് കുതിരക്കച്ചവടമാണെന്നും പ്രമേയ അവതരണത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു. വളരെ വൈകാരികമായിട്ടായിരുന്നു കുമാരസ്വാമിയുടെ പ്രസംഗം. വോട്ടെടുപ്പും ചര്‍ച്ചയും നീട്ടിവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ സഖ്യ സര്‍ക്കാരിന് നൂറും ബി.ജെ.പിയ്ക്ക് 107-ഉം ആണ് സഭയിലെ അംഗബലം. അതിനിടെ കര്‍ണാടകയിലെ റിസോര്‍ട്ടില്‍ നിന്നും കാണാതായെന്ന് പറഞ്ഞ കോണ്‍ഗ്രസ് എം.എല്‍.എ ശ്രീമന്ത് പാട്ടീല്‍ തിരികെ മുംബൈയിലെത്തി. ആരോഗ്യപ്രശ്‌നത്തെത്തുടര്‍ന്ന് ചികിത്സയിലാണെന്നാണ് വിശദീകരണം.

വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് വിമത എം.എല്‍.എമാര്‍ നിലവില്‍ സഖ്യ സര്‍ക്കാരിന് നൂറും ബി.ജെ.പിയ്ക്ക് 107- ഉം ആണ് സഭയിലെ അംഗബലം. വോട്ടെടുപ്പ് നീട്ടിവെയ്ക്കാനും സാധ്യതയുണ്ട്. എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് ഇന്നലെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. സ്പീക്കറുടെ വിവേചനാധികാരത്തെ ഉയര്‍ത്തി പിടിച്ച സുപ്രീം കോടതി, ചുരുങ്ങിയ വാക്കുകളിലായിരുന്നു വിധി പ്രഖ്യാപിച്ചത്. രാജിക്കാര്യത്തില്‍ അനുയോജ്യമായ സമയത്ത് സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് കോടതി വിധിച്ചു. എന്നാല്‍ സഭാ നടപടികളില്‍ പങ്കെടുക്കാന്‍ എം.എല്‍.എമാരെ നിര്‍ബന്ധിക്കരുത്. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വിമതര്‍ക്ക് തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചിരുന്നു.