ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് തുടരുന്നതിനിടെ ഗുജറാത്തിലെ ഗാന്ധിനഗർ ലോക്‌സഭാ മണ്ഡലത്തിലെത്തി വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ 7 മണിക്ക് പോളിംഗ് ആരംഭിച്ചയുടൻ മോദി അഹമ്മദാബാദ് നഗരത്തിലെ റാണിപ് ലോക്കലിലെ നിഷാൻ പബ്ലിക് സ്‌കൂളിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. എല്ലാവരും വോട്ടെടുപ്പിൽ പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോക ജനാധിപത്യ രാജ്യങ്ങൾക്ക് മാതൃകയാണെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മോദി പ്രതികരിച്ചു. ഗാന്ധിനഗർ ലോക്‌സഭാ സീറ്റിൽ മത്സരിക്കുന്ന കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അമിത് ഷായും മോദി പോളിങ് ബൂത്തിലുണ്ടായിരുന്നു.
10 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 94 മണ്ഡലങ്ങളാണ് മൂന്നാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. ഗുജറാത്തിലെ 26 ൽ മണ്ഡലങ്ങളിൽ 25ലും ഇന്ന് വിധിയെഴുതും. സൂററ്റ് സീറ്റില്‍ നേരത്തെ ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗോവയിലും കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, ദാമന്‍ അന്‍ഡ് ദിയു തുടങ്ങിയ പ്രദേശങ്ങളിലെയും പോളിങ് ഇതോടെ പൂര്‍ത്തിയാകും.
അസമില്‍ (4), ബിഹാര്‍ (5), ഛത്തീസ്ഗഡ് (7), മധ്യപ്രദേശ് (8), മഹാരാഷ്ട്ര (11), ഉത്തര്‍പ്രദേശ് (10), പശ്ചിമ ബംഗാള്‍ (4) എന്നിങ്ങനെയാണ് പോളിങ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മണ്ഡലങ്ങള്‍. മൂന്നാം ഘട്ടം വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ പകുതിയില്‍ അധികം മണ്ഡലങ്ങളും വിധിയെഴുതിക്കഴിയും.
Read more
ഗുജറാത്തിലെ പത്ത് സീറ്റുകള്‍ പട്ടികജാതി സംവരണവും 11 മണ്ഡലങ്ങള്‍ പട്ടിക വര്‍ഗ സംവരണവുമാണ്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ, ദിഗ്വിജയ് സിംഗ് എന്നിവരാണ് മൂന്നാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖര്‍.