പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി

പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നെന്ന ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ പ്രസ്താവന പാകിസ്ഥാനിലും സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്. പാകിസ്ഥാന്‍ ആരാധകര്‍ താരത്തിന്റെ വാക്കുകളെ സ്വാഗതം ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പാകിസ്ഥാനില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച പാകിസ്ഥാന്‍ മുന്‍ താരം ഷാഹിദ് അഫ്രീദി വിരാട് കോഹ്ലിയുടെ പ്രസ്താവനയോട് പ്രതികരിച്ചു.

ഇത്തരം ക്രിക്കറ്റ് താരങ്ങള്‍ തങ്ങളുടെ രാജ്യത്തിന്റെ അംബാസഡര്‍മാരാണെന്ന് വിരാട് കോഹ്ലിയുടെ പ്രസ്താവന തെളിയിച്ചു. വിരാട് കോഹ്ലിയില്‍ നിന്നും ഇതേ തരത്തിലുള്ള പ്രസ്താവന ഞാന്‍ പ്രതീക്ഷിച്ചിരുന്നു. വളരെ നന്ദി, വിരാട്. നിങ്ങള്‍ പാകിസ്ഥാനില്‍ വന്ന് പിഎസ്എല്ലിലോ ഇന്ത്യന്‍ ടീമിനൊപ്പമോ കളിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്. നിങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പം വന്നാല്‍ നന്നായിരിക്കും- അഫ്രീദി പറഞ്ഞു.

നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും തീവ്രവാദ സംഭവങ്ങളും കാരണം വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ക്രിക്കറ്റ് ബന്ധം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യാ കപ്പിലും മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും നിലവില്‍ നേര്‍ക്കുനേര്‍ മത്സരിക്കുന്നത്. വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് 2024ല്‍ രണ്ട് ചിരവൈരികളും ഏറ്റുമുട്ടും.