IPL 2024: കിരീടമില്ലാത്ത രാജാവിന് ശാപമോക്ഷത്തിന്റെ വാതായനങ്ങളിലേക്കുള്ള വഴിവിളക്കാകാന്‍ ആ ഊര്‍ജ്ജം

ലോക്കി ഫെർഗുസൻ എറിഞ്ഞ പത്തൊമ്പതാം ഓവറിലെ അവസാന പന്ത്, ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ രവീന്ദ്ര ജഡേജ സിക്സറിനു പറത്തുമ്പോൾ, ചെന്നൈയുടെ കോളിഫിക്കേഷൻ ടാർഗറ്റ്, ആറു പന്തിൽ 17 റൺസ് എന്ന നിലയിലേക്ക് ത്വരിതപ്പെടുയാണ്. അവസാന ഓവർ എറിയുന്നത്, യാഷ് ദയാൽ. ആദ്യ ഡെലിവറിയിലെ യോർക്കറിനായുള്ള ശ്രമം, ഒരു ലോ ഫുൾട്ടോസായി പരിണമിക്കുമ്പോൾ, വെള്ളപന്തിനൊപ്പം, ആർ സി ബിക്കാരുടെ സ്വപ്നങ്ങളെയും, മഹേന്ദ്ര സിംഗ് ധോണി 110 മീറ്റർ ദൂരത്തേയ്ക്ക് അടിച്ചകറ്റുകയാണ്.
അവിടുന്നങ്ങോട്ട്, ആർസിബിക്കാരുടെ കണ്ണീരുവീണ എണ്ണിയാലൊടുങ്ങാത്ത ഇരുപതാം ഓവറുകളുടെ ചരിത്രത്തെ, അഞ്ചു സിക്സറുകൾ വഴങ്ങി കളിതോറ്റു കൊടുത്ത ഇരുപതാം ഓവറിന്റെ ചരിത്രമുള്ളൊരു മനുഷ്യൻ, അക്ഷരാർത്ഥത്തിൽ തിരുത്തികുറിക്കുകയായിരുന്നു. മൂന്ന്, ബാക്ക് ഓഫ് ദി ഹാൻഡ് സ്ലോവർ ഡെലിവറികൾ. ആദ്യത്തതിൽ ധോണിയെ വീഴ്ത്തുന്നു. തൊട്ടടുത്തതിൽ ശാർധൂലിനെ ബീറ്റ് ചെയ്യിക്കുന്നു, പിന്നെ ഒരു സിംഗിൾ വഴങ്ങുന്നു. ഇക്യുഷൻ, രണ്ട് പന്തിൽ പത്ത് റൺസ്. ജഡേജ സ്ട്രൈക്കിൽ.
കഴിഞ്ഞ ഐപ്പിഎൽ ഫൈനലിന്റെ ഓർമ്മകളും, ചിന്നസ്വാമിയുടെ 58 മീറ്റർ മാത്രം നീളമുള്ള ബിഹൈന്റ് ദി സ്‌ക്വയർ ബൗണ്ടറികളും ഒരേ പോലെ ജഡേജയുടെ നാഡിവ്യൂഹത്തെ ഉത്തേജിപ്പിച്ചിരുന്നിരിക്കും.
എന്നാൽ, ജഡേജയുടെ ബാറ്റ് സ്വിങ്ങിന്റെ ആർക്കിന് പുറത്ത്, സിക്സ്ത് സ്റ്റമ്പ് ലൈനിൽ, തുടരെ തുടരെ രണ്ട് ഷോർട് ഓഫ് ദി ലെങ്ത് സ്ലോ ബോളുകൾ ഡെലിവർ ചെയ്യുകയാണ് യാഷ് ദയാൽ. ജഡേജ സ്വിങ്സ് ആൻഡ് മിസ്സസ്സ്… CSK ഈസ്‌ എലിമിനേറ്റഡ്… RCB ഇന്റ്റൂ ദ പ്ലേ ഓഫ്‌സ്.
നാൾവഴികളിൽ എപ്പഴോ ഉപേക്ഷിച്ചു കളഞ്ഞ ‘സ്ലോഗ് സ്വീപ്പ്’ ആയുധാഗാരത്തി ലേക്ക് റീ-ഇൻസ്റ്റേറ്റ് ചെയ്ത്, തന്റെ സ്പിൻ സ്ട്രഗിളുകൾക്ക് പരിഹാരക്രീയ നടത്തുന്ന വിരാട് കോഹ്ലി, സ്പിന്നർസിനെ കൂട്ടകുരുതി നടത്തി ഇമ്പാക്ട് ഇന്നിങ്സുകൾ കൊണ്ട് ടീമിന് മൊമെൻറ്റം നൽകുന്ന മരണഭയം തൊട്ടു തീണ്ടാത്ത രജത് പട്ടീദാർ, ഡൽഹിക്ക് ജേക്ക് മഗ്ഗുർക്കിനെ പോലെ, SRH ന് ഹെഡിനെപോലെ, വെടികെട്ടുകളുടെ ചെയിൻ റീയാക്ഷൻ നടത്തിയ വിൽ ജാക്സ്, ദശകോടികളുടെ പ്രൈസ് ടാഗിനോട് വൈകിയെങ്കിലും നീതി പുലർത്തിതുടങ്ങുന്ന ക്യാമറൂൺ ഗ്രീൻ, തിരിച്ചു വരവിന്റെ പാതയിലൂടെ സഞ്ചരിച്ചു തുടങ്ങുന്ന മുഹമ്മദ്‌ സിറാജ്, ഇമ്പാക്ട് പ്ലയെറായി വന്ന് സ്പിൻ വലയം സൃഷ്ടിക്കുന്ന സ്വപ്‌നിൽ സിംഗ്, ടീം മാനേജ്മെന്റ് തന്നിലർപ്പിച്ച വിശ്വാസത്തിന് ഹൃദയം കൊണ്ട് കൃജ്ഞത കാട്ടുന്ന യാഷ് ദയാൽ…
ടൂർണ്ണമെന്റിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ, 8 മത്സരങ്ങളിൽ ആറ് തോൽവിയുമായി ‘ഓൾമോസ്റ്റ്‌ എലിമിനേ റ്റഡ്’ എന്ന ടാഗുമായി ക്വാളിഫിക്കേഷൻ എന്നത് വിദൂര സ്വപ്നങ്ങളിൽ പോലുമില്ലാതിരുന്ന ഒരു ടീമിനെ, പ്ലേ ഓഫിൽ എത്തിച്ച ആ ടീം വർക്കിന്റെ മാജിക്കിനെ, നിങ്ങൾ, റിഡമ്പ്ഷനെന്നോ, റീസർജൻസെന്നോ .. റിസറക്ഷനെന്നോ .. തിരിച്ചു വരവുകളെ വിഷേപ്പിക്കുന്ന ഇംഗ്ലീഷ് വൊക്കാബുലറിയിലെ മനോഹരമായ പദങ്ങൾ ഏതുകൊണ്ട് വിശേഷിപ്പിച്ചാലും, അത് അധികമാവുകയില്ല.
ഇരുപതാം ഓവറിലെ സെക്കന്റ്‌ ലാസ്റ്റ് പന്തിൽ ജഡേജ ബീറ്റണായി, ഒരു ലീഗൽ ഡെലിവറിയുടെ മാത്രം അകലത്തിൽ RCB വിജയം ഉറപ്പിക്കുമ്പോൾ, ഡീപ്പിൽ ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്തിരുന്ന ഒരു മനുഷ്യനിലേക്ക് ഫോക്ക്സ് ചെയ്ത ക്യാമറ കണ്ണുകൾ, മുഖമുയർത്തി, മുഷ്ടി ചുരുട്ടി, ചിന്നസ്വാമിയിലെ പതിനായിരങ്ങൾക്കൊപ്പം ആഹ്ലാദം പങ്കിടുന്ന അയാളുടെ ഇമേജിനെ ഒപ്പിയെടുക്കുന്നുണ്ട്. തൊപ്പി കൊണ്ട് മുഖം മറച്ച്, തലതാഴ്ത്തി നിരാശയോടെയുള്ള ചുവന്ന കുപ്പായത്തിലെ അയാളുടെ എത്ര തിരിച്ചു നടത്തങ്ങൾ കണ്ടിരിക്കുന്നു നമ്മൾ. തിരിച്ചു വരവിന്റെ ഈ അനശ്വര നിമിഷങ്ങൾ പകരുന്ന ഊർജം, കിരീടമില്ലാത്ത രാജാവിന് ശാപമോക്ഷത്തിന്റെ വാതായങ്ങളിലേക്കുള്ള വഴിവിളക്കാകട്ടെ.