ലണ്ടനിലെ അക്രമത്തിന് ഡല്‍ഹിയില്‍ മറുപടി; ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ സുരക്ഷ വെട്ടിക്കുറച്ചു; 15 ജേഴ്സി ബാരിക്കേഡുകള്‍ നീക്കി

ലണ്ടനിലെ ഇന്ത്യന്‍ ഹൈകമീഷന് നേരയുണ്ടായ ആക്രമണത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു. ഇന്ന് ഉച്ചയോടെയാണ് ബ്രിട്ടീഷ് ഹൈകമ്മീഷന് മുന്നിലെ ബാരിക്കേഡുകള്‍ നീക്കം ചെയ്തത്. ഹൈകമീഷണറുടെ വസതിക്കുമുന്നിലെ സുരക്ഷയും കുറച്ചിട്ടുണ്ട്. അതേസമയം സുരക്ഷ കുറിച്ചതുമായി ബന്ധപ്പെട്ട് ഒദ്യോഗിക സ്ഥിരീകരണം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടില്ല.

എന്നാല്‍, ബാരിക്കേഡ് നീക്കിയതിനോട് പ്രതികരിക്കാന്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ തയ്യാറായില്ല. സുരക്ഷാ വിഷയങ്ങളില്‍ പ്രതികരിക്കാനില്ലെന്നാണ് ഹൈക്കമ്മീഷന്റെ നിലപാട്.
അതേസമയം, നടപ്പാതയില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ യാത്രയ്ക്ക തടസ്സം സൃഷ്ടിക്കുന്നതിനാലാണ് നടപടിയെന്ന് ഡല്‍ഹി പോലീസ് പറയുന്നു. ഇരു സ്ഥാപനങ്ങള്‍ക്കും മുന്നില്‍ വച്ചിരുന്ന 10-15 ജേഴ്സി ബാരിക്കേഡുകളാണ് നീക്കിയത്.

Read more

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആസ്ഥാനത്തിനു മുന്നില്‍ ഖാലിസ്താനി വിഘടനവാദികള്‍ പ്രതിഷേധിച്ചതിനു പിന്നാലെയാണ് ഈ നടപടി. വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗിനെതിരായ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധക്കാര്‍ ഹൈക്കമ്മീഷന്‍ ഓഫീസ് ഉപരോധിക്കുകയും ദേശീയപതാക വലിച്ചു താഴെയിടുകയും ചെയ്തത്. ഇതില്‍ കടുത്ത അതൃപ്തി അറിയിച്ച കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിന് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെയും വിളിച്ചുവരുത്തി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുരക്ഷവെട്ടിക്കുറയ്ക്കല്‍ നടപടി.