അന്ന് രജനി ചിത്രത്തിന്റെ ഹാര്‍ഡ് ഡിസ്‌ക്കും നഷ്ടമായി; ആ ഫ്‌ളോപ്പ് ചിത്രം ഇനി ഒടിടിയിലേക്ക്, 'ലാല്‍ സലാം' സ്ട്രീമിങ് തിയതി പ്രഖ്യാപിച്ചു

‘ലാല്‍ സലാം’ ഇനി ഒടിടിയിലേക്ക്. ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ചിത്രമാണ് ലാല്‍ സലാം. ജൂണ്‍ 6ന് സണ്‍ നെക്സ്റ്റിലൂെടയാണ് സിനിമയുടെ സ്ട്രീമിങ് ആരംഭിക്കുന്നത്. രജനികാന്തിന്റെ എക്സ്റ്റന്‍ഡഡ് കാമിയോ റോള്‍ ഉണ്ടായിരുന്നുവെങ്കിലും സിനിമ വന്‍ പരാജയമായിരുന്നു.

100 കോടിക്ക് അടുത്ത് ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന് 20 കോടി കളക്ഷന്‍ പോലും ബോക്‌സ് ഓഫീസില്‍ നിന്നും നേടാനായില്ല. റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ ഡിജിറ്റല്‍ സ്ട്രീമിങ് ആരംഭിക്കാനായിരുന്നു അണിയറപ്രവര്‍ത്തകരുടെ പ്ലാന്‍. എന്നാല്‍ തിയേറ്ററില്‍ ചിത്രം പരാജയപ്പെട്ടതോടെ ഒടിടി സ്ട്രീമിങ് നീണ്ടു പോവുകയായിരുന്നു.

സ്‌പോര്‍ട്‌സ് ഡ്രാമയായി എത്തിയ ചിത്രത്തിനെതിരെ അന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. സിനിമ പരാജയപ്പെടാന്‍ കാരണം 21 ദിവസത്തോളം ചിത്രീകരിച്ച ഫൂട്ടേജ് നഷ്ടപ്പെട്ടതാണെന്നും ഐശ്വര്യ പറഞ്ഞിരുന്നു. 10 ക്യാമറകള്‍ വച്ചെടുത്ത ഫൂട്ടേജിന്റെ ഹാര്‍ഡ് ഡിസ്‌ക് ആണ് കാണാതായത്.

Read more

സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ വിഷ്ണു വിശാല്‍, സെന്തില്‍, പിതാവ് രജനി എന്നിവര്‍ മറ്റ് പ്രോജക്ടുകള്‍ക്കായി ഗെറ്റപ്പ് മാറ്റിയതിനാല്‍ റീ ഷൂട്ട് ചെയ്യാനും ആയില്ല. പിന്നീട് റീ എഡിറ്റ് ചെയ്ത വേഷമാണ് തിയേറ്ററില്‍ എത്തിച്ചത്. അതിനാല്‍ സിനിമ പരാജയമാവുകയായിരുന്നു എന്നായിരുന്നു ഐശ്വര്യ സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.